തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ PHD പ്രബന്ധം വീണ്ടും പരിശോധിക്കും. നാലംഗ പ്രത്യേക സമിതിയെ നിയോഗിക്കാൻ കേരള സർവകലാശാലാ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. ബിരുദം സസ്പെൻഡ് ചെയ്യണമെന്ന് സിൻഡിക്കേറ്റിൽ ആവശ്യമുയർന്നെങ്കിലും എൽ ഡി എഫ് അംഗങ്ങൾ തീരുമാനത്തിൽ വിയോജിപ്പ് അറിയിക്കുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടാൽ ചിന്ത ജെറോമിൻ്റെ പിഎച്ച്ഡി ബിരുദം സസ്പെൻഡ് ചെയ്യണമെന്നും വിദഗ്‌ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്രത്തെ അധികരിച്ച് തയ്യാറാക്കിയ പ്രബന്ധത്തിനാണ് കേരള സർവകലാശാല മുൻ പിവിസി ഡോ പി പി അജയകുമാറിൻ്റെ മാർഗനിർദേശത്തിൽ ചിന്തയ്ക്ക് പിഎച്ച്ഡി നൽകിയത്.
മലയാള സിനിമയെക്കുറിച്ചുള്ള പ്രബന്ധം തമിഴ്‌നാട്ടിലെയും വടക്കേ ഇന്ത്യയിലെയും മൂന്ന് അന്യഭാഷാ പ്രൊഫസർമാർക്ക് മൂല്യനിർണ്ണയത്തിന് അയച്ചതിൽ ദുരൂഹതയുണ്ടെന്നും, മറ്റു പ്രസിദ്ധീകരണങ്ങളിൽ നിന്ന് ആശയങ്ങളും രചനകളും പകർത്തിയതാണെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.












