Kerala News

വയനാട് മുണ്ടക്കൈ, ചുരൽമലയിലെ മരണസംഖ്യ ഉയരുന്നു; മരണം 135 ആയി

വയനാട് മുണ്ടക്കൈ, ചുരൽമലയിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 135 ആയി. 116 പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. രക്ഷാപ്രവർത്തനം പുലർച്ചെ പുനഃരാരംഭിക്കും. 800ൽ അധികം പേരെ മുണ്ടക്കൈയിൽ നിന്ന് രക്ഷിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു. കുടുങ്ങിക്കിടന്ന മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് റോപ്പ് മാർ​ഗവും എയർ ലിഫ്റ്റ് ചെയ്തും പാലത്തിലൂടേയും മുഴുവൻ പേരെയും മറുകരയിലെത്തിച്ചത്. 3069 പേർ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നുണ്ട്. അട്ടമലയിലും ചുരൽമലയിലും കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനുള്ള സാധ്യത രക്ഷാപ്രവർത്തകർ തള്ളുന്നില്ല. അതിനാൽ പുലർ‌ച്ചെ ആരംഭിക്കുന്ന രക്ഷാ പ്രവർത്തനത്തിൽ ഇവിടെയുള്ളവരെ പുറത്തേക്കെത്തിക്കുന്നത് കേന്ദ്രീകരിച്ചായിരിക്കും രക്ഷാദൗത്യം.

ദുരന്തഭൂമിയിൽ കാണാതായവരുടെ എണ്ണം സംഭവിച്ച് കൃത്യമായ കണക്കില്ല. മുണ്ടകൈയിൽ രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ എത്തിച്ചിരുന്നു. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്തു. അതിസാഹസികമായാണ് ഹെലികോപ്റ്റർ ദുരന്തഭൂമിയിലേക്ക് ലാൻഡ് ചെയ്തത്. കരസേനയുടെ 130 അം​ഗ സംഘംദുരന്തഭൂമിയിലെത്തിയിരുന്നു.

Related Posts

Leave a Reply