വനിതാ പൊലീസ് ഇല്ലാതെ എന്ത് അധികാരത്തിലാണ് വനിതാ നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയതെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ എന്ത് നടപടിയെടുക്കുമെന്ന് അറിയണമെന്ന് ഷാഫി പറഞ്ഞു. കോൺഗ്രസുകാരുടെ റൂമുകളിൽ മാത്രം പരിശോധന നടത്തിയാൽ മതിയോയെന്ന് ഷാഫി ചോദിച്ചു. എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ ഇവിടെയാണ് താമസിക്കുന്നതെന്നും ഇവിടെയുണ്ടായിരുന്ന പല സിപിഐഎം നേതാക്കളോടും സംസാരിച്ചിട്ടാണ് ഇറങ്ങിപ്പോയതെന്ന് ഷാഫി പറഞ്ഞു.
രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് പരിശോധന നടന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സിപിഐഎമ്മും ബിജെപിയും ആണ് പിന്നിലെന്ന് ഷാഫി ആരോപിച്ചു. എല്ലാ മുറികളും പരിശോധിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. സിപിഐഎമ്മും ബിജെപിയും നാണംകെട്ടുപോയി. തെരഞ്ഞെടുപ്പിൽ ഇല്ലാതാക്കി കളയാമെന്നും ഒന്നാം സ്ഥാനത്ത് നിന്ന് താഴെയിറക്കാൻ പ്രതീക്ഷിച്ചവർക്കുള്ള തിരിച്ചടിയായിരിക്കും പരിശോധന റിപ്പോർട്ടെന്ന് ഷാഫി പറഞ്ഞു. പരിശോധന റിപ്പോർട്ട് കിട്ടിയ ശേഷം ബാക്കി പ്രതികരണമെന്ന് ഷാഫി വ്യക്തമാക്കി.
പാലക്കാട്ടെ ജനങ്ങൾ കൃത്യമായി വിലയിരുത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പരിശോധനയെ നിയമപരമായി നേരിടുമെന്ന് വികെ ശ്രീകണ്ഠൻ പ്രതികരിച്ചു. നിയമവിരുദ്ധ പ്രവർത്തനം ചോദിക്കേണ്ടിടത്ത് ചോദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ആദ്യം പരിശോധിക്കേണ്ടിരുന്നത് ഹോട്ടൽ രജിസ്റ്റർ ആയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമായിരുന്നു. മുൻകൂട്ടി തയാറാക്കിയ തിരക്കഥയോടെയാണ് പൊലീസ് ഹോട്ടലിൽ എത്തിയതെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു.
സിപിഐഎമ്മിന്റെയും ബിജെപിയുടെയും ഓഫീസിൽ നിന്നാണ് രഹസ്യ വിവരം ലഭിച്ചതെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിന് വ്യക്തമായ മറുപടി പാലക്കാട്ടെ ജനങ്ങൾ നൽകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 12 മണിയോടെയാണ് പൊലീസ് പരിശോധനയ്ക്കായി എത്തിയത്. ഷാനി മോൾ ഉസ്മാന്റെ റൂമിലും ബിന്ദു കൃഷ്ണയുടെ മുറിയിലുമാണ് പരിശോധന നടത്തിയത്.