മുനമ്പം ഭൂമി തർക്കത്തിൽ നിലപാട് വ്യക്തമാക്കാൻ സിപിഐഎം. ഇന്ന് വൈപ്പിൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന പരിപാടി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഭൂമി തർക്കത്തിൽ ഇതാദ്യമായാണ് സിപിഐഎം വിശദീകരണയോഗം നടത്തുന്നത്. ഇതുവരെ സർക്കാർ സ്വീകരിച്ച നിലപാട് മുനമ്പം നിവാസികളെ അറിയിക്കുകയാണ് ലക്ഷ്യം. അതേസമയം മുനമ്പത്ത് ഭൂസംരക്ഷണസമിതി നടത്തുന്ന റിലേ നിരാഹാര സമരം 76-ാം ദിവസത്തിലേക്ക് കടന്നു. മുനമ്പത്തെ താമസക്കാരിൽ നിന്നും ഭൂനികുതി വാങ്ങണമെന്ന സർക്കാർ നിലപാടിൽ മുനമ്പം ജനത അതൃപ്തി അറിയിച്ചിരുന്നു. റവന്യൂ അവകാശങ്ങൾ പൂർണമായും പുനഃസ്ഥാപിക്കാതെ പ്രശ്നപരിഹാരം ആകില്ലെന്ന് സമരസമിതി അറിയിച്ചു. മുനമ്പം നിവാസികൾക്ക് കരമടക്കാനുള്ള അവകാശം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുമെന്നാണ് സർക്കാർ നിലപാട്. എന്നാൽ സർക്കാർ തീരുമാനത്തിൽ സമരസമിതി നേതാക്കൾ തൃപ്തരല്ല. രജിസ്റ്ററിൽ നിന്ന് വഖഫ് ഭൂമി എന്ന ടൈറ്റിൽ ഒഴിവാക്കണം. അത് മാറ്റാതെ കരം അടക്കാനുള്ള അനുമതി നൽകുന്നതിൽ അർത്ഥമ്മില്ലെന്ന് സമരസമിതി പറഞ്ഞു. മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ജനുവരി നാലിന് ഹിയറിങ് ആരംഭിക്കും. റിപ്പോർട്ട് അനുകൂലമാകുമെന്ന് പ്രതീക്ഷയിലാണ് സമരസമിതി.
മുനമ്പം ഭൂമി തർക്കത്തിൽ നിലപാട് വ്യക്തമാക്കാൻ സിപിഐഎം
