Kerala News

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണെന്നും കുന്തമുന മുഖ്യമന്ത്രിയുടെ നെഞ്ചിലേക്ക് തിരിക്കാന്‍ നോക്കേണ്ടെന്നും പി വി അന്‍വര്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു. എസ് സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പി വി അന്‍വര്‍  പ്രതികരിച്ചത്.

‘പൊലീസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും ഉത്തരവാദിത്തം പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണ്. ഏരിയാ സെക്രട്ടറിമാര്‍ക്കടക്കം ഒരു വിഷയത്തിലും ഇടപെടാന്‍ കഴിയാത്ത അവസ്ഥ പൊളിറ്റിക്കല്‍ സെക്രട്ടറി ഉണ്ടാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു പഞ്ചായത്തില്‍ നിന്നും കുറഞ്ഞത് 1000 വോട്ട് പൊലീസ് നടപടികൊണ്ട് പാര്‍ട്ടിക്ക് നഷ്‌പ്പെട്ടു. ഏകദേശം 15 ലക്ഷം വോട്ട് വരും ഇത്. ഇത്രയും വോട്ടാണ് പി ശശി യുഡിഎഫിന് വാങ്ങിക്കൊടുത്തത്. പൊതു വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത ഒരു ബാരിക്കേഡ് പൊലീസുണ്ടാക്കി. പൊലീസില്‍ മുഴുവന്‍ അരാജകത്വമാണ്. പൊലീസ് സ്റ്റേഷനില്‍ പ്രത്യേക മാഫിയ രൂപപ്പെടുന്നു. സമ്പന്നര്‍ കയറി ഇറങ്ങുന്ന സ്ഥലമായി മാറി. ഇതിന് ഉത്തരവാദി പി ശശിയാണ്’, അന്‍വര്‍ പറഞ്ഞു.

അടിമയായ ഒരു ഐപിഎസുകാരന്‍ കേരളത്തിലുണ്ടാകുന്നതില്‍ രാഷ്ട്രീയക്കാരന് ഗുണമുണ്ടാകും. എന്നാല്‍ താന്‍ അത് ഉപയാഗിച്ചില്ല. പാര്‍ട്ടിക്ക് വേണ്ടി ഉപയോഗിക്കുകയല്ലേ ചെയ്തത്. എത്ര ഐപിഎസുകാരുമായിട്ടാണ് ഏറ്റുമുട്ടുന്നത്. ഇവരൊന്നും ചെറിയ ആളുകളല്ല. പൂര്‍ണ ബോധ്യത്തോടെയാണ് ഈ പാര്‍ട്ടിക്ക് വേണ്ടി പോരാട്ടം നടത്തുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.

ആരോപണങ്ങളില്‍ ഒന്നും നടക്കില്ലെന്ന് പറഞ്ഞ ജനത്തിന് മുന്നിലേക്കാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് വരുന്നത്. എല്ലാം നടക്കും എന്ന് തെളിഞ്ഞില്ലേ. മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടു. അടുത്ത ഊഴം ആര്‍ക്കാണെന്ന് നോക്കാം. കാത്തിരുന്ന് കാണാം. ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങുന്നതൊന്നും അറിഞ്ഞിട്ടില്ല. അത് മുന്നില്‍ കണ്ടല്ല ആരോപണങ്ങള്‍. സത്യം പറഞ്ഞാല്‍ ഹൃദയം പൊളിച്ച് കാണിച്ചാലും അതല്ലെന്ന് പറയുന്ന കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ഈ വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ടി വി അങ്ങേയറ്റം സഹായിച്ചു. വാര്‍ത്ത ചാനലിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം പരിപൂര്‍ണ്ണമായി ചാനല്‍ ഏറ്റെടുത്തു. ഹൃദയത്തില്‍ നിന്നുള്ള വാക്കാണത്. റിപ്പോര്‍ട്ടര്‍ ടി വിക്ക് സല്യൂട്ട് എന്നും പി വി അന്‍വര്‍ പറഞ്ഞു.

എന്റെ നിഘണ്ടുവില്‍ നിന്ന് നിരാശ, നന്ദികേട് എന്ന വാക്ക് വെട്ടിക്കളഞ്ഞിട്ട് കുറച്ചുകാലമായി. അപമാനം ആഘോഷമാക്കിയ ആളാണ് ഞാന്‍. പറഞ്ഞാല്‍ മനസ്സിലാവില്ല. പാര്‍ക്കുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ വന്നു. പത്രപ്രവര്‍ത്തകരോട് ഇതല്ല ശരിയെന്ന് വിശദീകരിച്ചപ്പോള്‍ വിശ്വസിച്ചില്ല. സത്യം ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്ന് അന്ന് വിശ്വസിച്ചു. മുഖ്യമന്ത്രിയിലും പാര്‍ട്ടിയിലും പ്രതീക്ഷയുണ്ട്. പാര്‍ട്ടിയുടെ ടൂളാണ് ഞാന്‍. സഖാക്കള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരണം. പാര്‍ട്ടിയുടെ അന്തസ് തിരിച്ചുവരണം. എനിക്കൊരു കാലിച്ചായ പോലും വേണ്ട. പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ പാര്‍ട്ടിയെ നവീകരിക്കേണ്ട ഉത്തരവാദിത്തം ഇല്ലായെന്ന് പറയരുത്.

സുജിത് ദാസ് സെന്‍ട്രല്‍ ജയിലിലേക്കാണ് പോകുന്നത്. തെളിവ് കൊടുക്കാനുള്ള പണിയിലാണ് ഞാന്‍. ഒരാളെയും അനങ്ങാന്‍ വിടില്ല. എസ്പിയുമായുള്ള സംഭാഷണം ഇനിയും പുറത്തുവിടാനുണ്ട്. പാര്‍ട്ടിയില്‍ നിന്ന് അതിന്റെ സമയമാകുമ്പോള്‍ തീരുമാനമുണ്ടാകും. മുഖ്യമന്ത്രി കര്‍ശനമായ നിലപാടെടുക്കും എന്ന് ഉറപ്പാണ്. പി വി അന്‍വര്‍ പറഞ്ഞ കാര്യങ്ങളുടെ മഹത്വമാണ് പാര്‍ട്ടി ഉള്‍ക്കൊണ്ടത്. എഴുതിക്കൊടുക്കുന്നതും പറയുന്നതും എത്തുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറിക്കടുത്താണ്. ഒരുപാട് പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പരാജയപ്പെട്ടപ്പോഴാണ് പാര്‍ട്ടിയുടെയും ജനങ്ങളുടെയും സോഷ്യല്‍ ഓഡിറ്റിങ്ങിനെത്തിച്ചത്. എനിക്ക് ഇതില്‍ ഒരു പ്രതിഫലവും വേണ്ട, ആളാവേണ്ടതില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.

 

Related Posts

Leave a Reply