Kerala News

ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ പ്രതി അറസ്റ്റില്‍

തൃശൂര്‍: ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ പ്രതി അറസ്റ്റില്‍. എറിയാട് ഒ. എസ്. മില്ലിന് സമീപം വലിയ വീട്ടില്‍ ജലീലിനെ(52)യാണ് കൊടുങ്ങല്ലൂര്‍ എസ്.എച്ച്.ഒ. ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്. ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിയിരുന്നത്. വീടും ഭൂമിയും രാവിലെ കാണിക്കുകയും വൈകീട്ട് ടോക്കണ്‍ വാങ്ങുകയും ചെയ്യും. തൊട്ടടുത്ത ദിവസം മറ്റൊരു കൂട്ടര്‍ വാങ്ങിയതായി പറഞ്ഞ് പണം നല്‍കിയവരെ പറ്റിക്കും. ഇയാളും കുറച്ച് പറമ്പ് കച്ചവടക്കാരും തട്ടിപ്പ് സംഘത്തില്‍ ഉണ്ടെന്നാണ് വിവരം.

അടുത്ത കാലങ്ങളില്‍ സാമ്പത്തികമായി പെട്ടന്ന് അഭിവൃദ്ധി പ്രാപിച്ച ബ്രോക്കര്‍മാരും പൊലീസ് നിരീക്ഷണത്തിലാണ്. മേത്തല പെട്ടിക്കാട്ടില്‍ മുരളി, എടവിലങ്ങ് ഇരട്ടക്കുളത്ത് ഉമ്മര്‍, എറിയാട് കറുകപ്പാടത്ത് മുഹമ്മദ് ഇബ്രാഹിം, പുല്ലൂറ്റ് നാലുമാക്കല്‍ മോഹനന്‍, മേത്തല തോട്ടുങ്ങല്‍ മുഹമ്മദ് ഹബീബ് എന്നിവരുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ഇവരില്‍ നിന്ന് മാത്രം ഏകദേശം മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തതായാണ് വിവരം.

ദേശീയപാത വികസനത്തില്‍ ലഭിച്ച തുകയില്‍ 80 ലക്ഷം രൂപ ഒരാളില്‍ നിന്ന് മാത്രം ജലീല്‍ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഈ പണമെല്ലാം എന്തിന് ഉപയോഗിച്ചു എന്ന ചോദ്യത്തിന് ജലീലിന് മറുപടിയില്ല. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചോ എന്നെല്ലാം പൊലീസ് അന്വേഷിച്ച് വരികയാണ്. എസ്.ഐ. സാജന്‍, സി.പി.ഒമാരായ അനസ്, വിഷ്ണു, ബിന്നി, സജിത്ത് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

Related Posts

Leave a Reply