Kerala News

ഭക്ഷ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമരം പിന്‍വലിച്ചു.

തിരുവനന്തപുരം: റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമരം പിന്‍വലിച്ചു. മന്ത്രിമാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഉപാധികളോടെ പിന്‍വലിച്ചത്. സെപ്റ്റംബര്‍ മാസത്തിലെ തുക അറുപത് ശതമാനം തിങ്കളാഴ്ച നല്‍കാമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഉറപ്പ് നല്‍കി.

റേഷന്‍ കടകളിലേക്കുള്ള വാതില്‍പ്പടി വിതരണം ഉടന്‍ പുനഃരാരംഭിക്കുമെന്ന് കരാറുകാര്‍ അറിയിച്ചു. ക്ഷേമനിധി ബോര്‍ഡുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഉറപ്പ് നല്‍കി.

അതേസമയം, രണ്ട് മാസമായി വേതനം മുടങ്ങിയതുമായി ബന്ധപ്പെട്ട് സമരവുമായി മുന്നോട്ടുപോകാന്‍ റേഷന്‍ വ്യാപാരികള്‍ തീരുമാനിച്ചു. നവംബര്‍ പത്തൊന്‍പതിന് സംസ്ഥാനവ്യാപകമായി കടകളടച്ച് പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്താനും തീരുമാനിച്ചു. റേഷന്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ആയിരം രൂപ ഉത്സവബത്ത നല്‍കാത്തതിലും റേഷന്‍ വ്യാപാരികള്‍ക്ക് എതിര്‍പ്പുണ്ട്.

Related Posts

Leave a Reply