India News

ബിഎംഡബ്ല്യു കാ‍ർ ബൈക്കിൽ ഇടിച്ച് യുവതി മരിച്ച സംഭവത്തിൽ ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായെ അറസ്റ്റ് ചെയ്തു.

മുംബൈ: അമിത വേ​ഗത്തിലെത്തിയ ബിഎംഡബ്ല്യു കാ‍ർ ബൈക്കിൽ ഇടിച്ച് യുവതി മരിച്ച സംഭവത്തിൽ കാർ ഉടമയായ ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തു. വോ‍ർളിയിലെ ഷിൻഡെ വിഭാഗം പ്രദേശിക നേതാവാണ് രാജേഷ് ഷാ. രാജേഷ് ഷായുടെ മകൻ മിഹിർ ഷായാണ് വാഹനം ഓടിച്ചിരുന്നത്. കേസിനോട് അനുബന്ധിച്ചുളള കാര്യങ്ങളിൽ പൊലീസിനോട് സഹകരിക്കാത്തതിന് തുടർന്നാണ് നടപടി. ഡ്രൈവർ രാജേന്ദ്ര സിംഗ് ബിജാവത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അപകടസമയത്ത് മിഹിർ ഷായ്ക്കൊപ്പം ഡ്രൈവറും കൂടെ ഉണ്ടായതായാണ് പൊലീസ് പറയുന്നത്. ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതകം, അശ്രദ്ധമായി വാഹനം ഓടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിലെ വ്യവസ്ഥകളും ഉൾപ്പെടുത്തി ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. അപകടത്തിന് ശേഷം മിഹിർ തൻ്റെ പിതാവിനെ വിളിച്ചതായി തെളിവുകളുണ്ട്. അതിന് ശേഷമാണ് മിഹിറിന്റെ ഫോൺ ഓഫായതെന്നും പൊലീസ് അറിയിച്ചു. പൊലീസിൻ്റെ അന്വേഷണത്തിൽ തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നതായി തെളിഞ്ഞിട്ടുണ്ട്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദ​മ്പതികളായ പ്രദീപ് നഖാവും കാവേരി നഖാവുമാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. മത്സ്യത്തൊഴിലാളികളായ പ്രദീപും കാവേരിയും മത്സ്യം വാങ്ങി മടങ്ങുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ടതോടെ പ്രദീവ് ചാടിയിറങ്ങിയെങ്കിലും കൈയിലെ ഭാരം കാരണം കാവേരിക്ക് ബൈക്കിൽ നിന്ന് ചാടിയിറങ്ങാനായില്ല. ​ഗുരുതരമായി പരിക്കേറ്റ കാവേരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മിഹി‍ർ ഷാ മ​ദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുതിരുന്നു. ബാറിൽ നിന്ന് മദ്യപിച്ച് മടങ്ങുകയായിരുന്നു മിഹിർ ഷാ. അപകടത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. നമ്പ‍ർ പ്ലേറ്റുകളിലൊന്ന് പറിച്ചെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന ഷിൻഡെ വിഭാ​ഗത്തിന്റെ സ്റ്റിക്ക‍ർ മാറ്റാനും ശ്രമം നടന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കാർ തിരിച്ചറിയുകയായിരുന്നു. പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉറപ്പ് നൽകി.

Related Posts

Leave a Reply