വിവാദമായി പാലാ നഗരസഭ അംഗങ്ങളുടെ വിനോദയാത്ര. യാത്രയ്ക്കിടെ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ പണം വെച്ച് പകിട കളിക്കുന്ന ദൃശ്യങ്ങളാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. പ്രവർത്തിദിനത്തിലായിരുന്നു വിനോദയാത്ര.
കഴിഞ്ഞ സെപ്റ്റംബര്‍ 29 ന് പാലാ നഗരസഭ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോയും കേരള കോണ്‍ഗ്രസ് എം അംഗങ്ങളും ഉൾപ്പെടുന്ന പാലായിലെ കൗൺസിലർമാർ നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ പേഴ്സണൽ സ്റ്റാഫും യാത്രയിൽ പങ്കെടുത്തിരുന്നു.
പാട്ടും ആഘോഷവുമായുള്ള യാത്രയ്ക്കിടെയാണ് കൗൺസിലർമാർ പണം വെച്ച് പകിട കളിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതിപ്പെടാനാണ് കോൺഗ്രസിന്റെ തീരുമാനം. എന്നാൽ പണം വെച്ച് പകിട കളിച്ചിട്ടില്ല എന്നാണ് കൗൺസിലർ മാരുടെ വിശദീകരണം. ഉല്ലാസയാത്രയ്ക്കിടെ രസകരമായി ദൃശ്യങ്ങൾ പകർത്തുക മാത്രമായിരുന്നു. ഒരു മാസങ്ങൾക്കു മുൻപുള്ള ദൃശ്യങ്ങൾ മനപ്പൂർവം പ്രചരിപ്പിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നുമാണ് ഇടതു ഭരണസമിതിയുടെ വിശദീകരണം.
