Kerala News

താമരശ്ശേരിയില്‍ മൊബൈല്‍ കടയുടമ ഹര്‍ഷദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായെന്ന് പൊലീസ്.

കോഴിക്കോട്: താമരശ്ശേരിയില്‍ മൊബൈല്‍ കടയുടമ ഹര്‍ഷദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായെന്ന് പൊലീസ്. കസ്റ്റഡിയിലുള്ളത് തട്ടിക്കൊണ്ടു പോയ ഹര്‍ഷദിന്റെ സുഹൃത്താണെന്നും സംഭവത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഹര്‍ഷദിന്റെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ഹര്‍ഷദിന്റെ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹര്‍ഷദിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു കുടുംബം താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. വിട്ടു കിട്ടണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഹര്‍ഷാദിനെ വൈത്തിരിയില്‍ കണ്ടെത്തിയത്.

തട്ടിക്കൊണ്ടുപോയവര്‍ വൈത്തിരിയില്‍ ഇറക്കി വിടുകയായിരുന്നു. കോഴിക്കോട് മൂഴിക്കലില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന ഹര്‍ഷദ് കഴിഞ്ഞ ദിവസം ഭാര്യ ഷഹലയുടെ താമരശ്ശേരിയിലെ വീട്ടില്‍ എത്തിയതായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12.30 ഓടെ ഒരാള്‍ വിളിക്കുന്നു എന്ന് പറഞ്ഞ് കാറില്‍ പുറത്ത് പോയി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ച് വന്നില്ല. പിന്നീട് മലപ്പുറം ആണ് താന്‍ ഉള്ളത് എന്നും ഫോണില്‍ അറിയിച്ചിരുന്നു. ഹര്‍ഷദിന്റെ കാറ് ഉപേക്ഷിച്ച നിലയില്‍ അമ്പായത്തോട് എല്‍ പി സ്‌കൂളിന്റെ പിന്നില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്ന നിലയിലായിരുന്നു.

Related Posts

Leave a Reply