കോഴിക്കോട് താമരശ്ശേരിയൽ വഴിയോര വിശ്രമകേന്ദ്രത്തിനു നേരെ ആക്രമണം. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കോഫീ ഷോപ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാർക്ക് മർദ്ദനമേറ്റു. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബ്രോസ്റ്റഡ് ചിക്കൻ തീർന്നു പോയെന്ന് പറഞ്ഞതിനാണ് മർദനം.
രാത്രി 12.15 ഓടെ കടയിലെത്തിയ 5 അംഗ സംഘം ആണ് ആക്രമിച്ചത്. ബ്രോസ്റ്റഡ് ചിക്കനുണ്ടോ എന്ന് ചോദിച്ചായിരുന്നു അഞ്ച് അംഗ സംഘം കടയിലെത്തിയത്. എന്നാൽ തീർന്നു പോയെന്ന് ജീവനക്കാർ പറഞ്ഞതോടെ ഇപ്പോൾ തന്നെ ബ്രോസ്റ്റഡ് ചിക്കൻ വേണമെന്ന് പറഞ്ഞ് സംഘം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് വാക്ക് തർക്കത്തിലേക്കും ആക്രമണത്തിലേക്കും നീങ്ങുകയായിരുന്നു. രണ്ട് പേരായിരുന്നു കടയിലുണ്ടായിരുന്നത്.
കോഫീ ഷോപ്പ് ഉടമ നല്ലിക്കൽ സയ്യീദ്, ജീവനക്കാരൻ ആസാം സ്വദേശിയു മെഹദി ആലം എന്നിവരെ ക്രൂരമായി മർദ്ദിക്കുകയും, കടയിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. സംഭവത്തിൽ താമരശ്ശേരി പോലീസ് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബാക്കിയുള്ളവർക്കായുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.