ഓടനാവട്ടം: കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്ത് ബന്ധുവായ സ്ത്രീയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്. 85 വയസുള്ള സരസമ്മയെ തള്ളിത്താഴെയിട്ട് പരിക്കേൽപ്പിച്ച അയൽവാസി കൂടിയായ സരിതയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഓടനാവട്ടം കുടവട്ടൂർ അമ്പലത്തുംകാലയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. അതിർത്തി തർക്കത്തെ തുടർന്നാണ് വഴക്കുണ്ടായത്.
ഇതിനിടയിൽ വീടിനുമുറ്റത്തുകൂടി നടന്നുവരികയായിരുന്ന സരസമ്മയെ സരിത തള്ളി താഴെയിടുകയായിരുന്നു. വീഴ്ചയിൽ സരസമ്മയുടെ തുടയെല്ലുപൊട്ടി, കൈക്കും തലയ്ക്കും പരിക്കേറ്റു. വേദനെ കൊണ്ട് നിലവിളിച്ച സരസമ്മയെ ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വയോധികയുടെ അനുജത്തിയുടെ മരുമകളാണ് ആക്രമിച്ചത്. സരിതയ്ക്കെതിരെ ബോധപൂർവ്വം ദേഹോപദ്രവം ഏൽപ്പിച്ചതിന് പൂയപ്പള്ളി പൊലീസ് കേസെടുത്തു. സരസമ്മയുടെ മകന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സമാനമായ മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര മാമ്പഴക്കരയിൽ വസ്തു തർക്കത്തിൻറെ പേരിൽ വൃദ്ധയുടെ കാൽ ചവിട്ടിയൊടിച്ചിരുന്നു. കാഞ്ഞിരംകുളം സ്വദേശി കൃഷ്ണകുമാറും സുഹൃത്ത് സുനിലുമാണ് വൃദ്ധയെ ആക്രമിച്ചത്. പ്രേമയെന്ന വൃദ്ധയും കുടുംബവും 35 വർഷമായി വിജയകുമാറെന്ന വ്യക്തിയുടെ കൃഷിയിടത്തിൽ കൃഷി ചെയ്തു വരികയായിരുന്നു. വിജയകുമാറിൻറെ മരണ ശേഷം സഹോദരി ഭർത്താവ് കൃഷ്ണകുമാർ കൃഷിയിടം ഒഴിഞ്ഞ് തരണമെന്നാവശ്യപ്പെട്ട് ഇവരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ ആക്രമിക്കുകയുമായിരുന്നു.
