Kerala News

കണ്ടല ബാങ്ക് ക്രമക്കേട്; ഭാസുരാം​ഗന്റെ മകനും കസ്റ്റഡിയിൽ

തിരുവനന്തപുരം: കണ്ടല ബാങ്ക് ക്രമക്കേട് കേസിൽ കുറ്റാരോപിതനായി കസ്റ്റഡിയിലുള്ള മുൻ ബാങ്ക് പ്രസിഡന്റ് ഭാസുരാം​ഗന്റെ മകൻ അഖിൽ ജിത്തിനെയും ഇഡി കസ്റ്റഡിയിലെടുത്തു. അഖിൽ ജിത്തിനെ ബാങ്കിന്റെ ടൗൺ ബ്രാഞ്ചിൽ എത്തിച്ച് തെളിവെടുത്തു. കണ്ടല ബാങ്കിൻറെ മാറനല്ലൂർ ടൗൺ ബ്രാഞ്ചിൽ പരിശോധന നടക്കുകയാണ്.

അഖിൽ ജിത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന. ലോക്കറുകൾ ഇഡി പരിശോധിക്കുകയാണ്. കേസിൽ ഇഡിയുടെ നിർണ്ണായക നീക്കമാണ് ഇത്. കൂടുതൽ ഇഡി ഉദ്യോഗസ്ഥർ കണ്ടല ബാങ്ക് ടൗൺ ശാഖയിൽ എത്തി.

ബാങ്ക് ക്രമക്കേടില്‍ കുറ്റാരോപിതനായ ഭാസുരാംഗനെ സിപിഐ പുറത്താക്കിയിരുന്നു. ജില്ലാ എക്‌സിക്യൂട്ടീവാണ് ഭാസുരാംഗനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ഗൗരവമുള്ള വിഷയമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് നേതാക്കള്‍ പ്രതികരിച്ചു. ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെ രണ്ട് തവണ ഭാസുരാംഗനെതിരെ നടപടിയെടുത്തിരുന്നു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഭാസുരാംഗനെ നേരത്തെ പ്രാഥമിക അംഗത്വത്തിലേക്ക് തരം താഴ്ത്തിയായിരുന്നു രണ്ടാമത്തെ നടപടി. 15 വര്‍ഷമായി സിപിഐ അംഗമാണ് ഭാസുരാംഗന്‍.

ഭാസുരാം​ഗനെ മിൽമയിൽ നിന്നും പുറത്താക്കും. ഇതു സംബന്ധിച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർദേശം നൽകി. ക്ഷീരസംഘം രജിസ്ട്രാർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ മില്‍മ തെക്കന്‍ മേഖല അഡ്മിനിസ്‌ട്രേറ്ററാണ് ഭാസുരാം​ഗൻ.

Related Posts

Leave a Reply