India News

ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

കൊല്‍ക്കത്ത: ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. കൊല്‍ക്കത്തയിലാണ് സംഭവം. ഒന്നര വര്‍ഷം മുന്‍പ് നടന്ന സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് നിരീക്ഷിച്ചാണ് കൊല്‍ക്കത്തയിലെ പ്രത്യേക പോക്‌സോ കോടതിയുടെ നടപടി. കുറ്റവാളിക്ക് നല്‍കുന്ന ദയ നിഷ്‌കളങ്കരോടുള്ള ക്രൂരതയാകുമെന്ന സ്‌കോട്ടിഷ് ഫിലോസഫറും എക്കണോമിസ്റ്റുമായ ആദം സ്മിത്തിന്റെ വാക്കുകളും കോടതി വിധിപ്രസ്താവനത്തില്‍ ഉദ്ധരിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23ന് കൊല്‍ക്കത്തയിലെ തില്‍ജാലയിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ പരിശോധനയില്‍ അയല്‍വാസി അലോക് കുമാര്‍ ഷായുടെ ഫ്‌ളാറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ഇയാള്‍ സമ്മതിച്ചു. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവം പ്രദേശത്ത് വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. കേസന്വേഷണം അതിവേഗം പൂര്‍ത്തിയാക്കിയ പൊലീസ് മൂന്ന് മാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. ഇന്നലെ കേസില്‍ പ്രതി അലോക് കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

Related Posts

Leave a Reply