കണ്ണൂർ: ഇസ്രയേൽ പൊലീസിന് യൂണിഫോം നൽകുന്നത് താൽകാലികമായി അവസാനിപ്പിച്ച് കണ്ണൂരിലെ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ്. യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കരാറിൽ നിന്ന് പിന്മാറുന്നത്. വാർത്താക്കുറിപ്പിലാണ് കമ്പനി എംഡി ഇക്കാര്യം അറിയിച്ചത്. 2015 മുതൽ ഇസ്രയേൽ പൊലീസിന് യൂണിഫോം നിർമ്മിച്ച് നൽകുന്നത് മരിയൻ അപ്പാരൽസാണ്. യുദ്ധത്തിൽ നിന്ന് രാജ്യം പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനിയുടെ ഈ തീരുമാനം. കോടികളുടെ നഷ്ടം വരുമെങ്കിലും യുദ്ധത്തിൽ പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇസ്രയേൽ പൊലീസിന് യൂണിഫോം നൽകുന്നില്ല എന്ന് തീരുമാനിച്ചത്. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതർ അറിയിച്ചതായി വ്യവസായ മന്ത്രി പി രാജീവും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇസ്രയേൽ പൊലീസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെ പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാൽ, സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കേണ്ടതില്ല എന്ന് മരിയൻ അപ്പാരൽസ് ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പും നൽകിയിട്ടുണ്ട്.
യഥാർത്ഥത്തിൽ, ലോകമാകെ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥാപനം കേരളത്തിലുണ്ടെന്നത് ഇവിടെ ചർച്ചാ വിഷയമായത് ഇപ്പോഴാണെന്നതാണ് കൗതുകം. ആഗോളാടിസ്ഥാനത്തിൽ വൻ വിപണിയുള്ള സ്ഥാപനമാണ് മരിയൻ അപ്പാരൽസ്. ഇസ്രയേൽ പൊലീസിന് 2015 മുതൽ മരിയൻ അപ്പാരൽ യൂണിഫോം നൽകുന്നുണ്ടായിരുന്നു. പൂർണമായും എക്‌സ്‌പോർട്ട് മേഖലയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇസ്രയേൽ പൊലീസിനു മാത്രമല്ല ഫിലപ്പീൻ ആർമി, ഖത്തർ എയർഫോഴ്‌സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നിൽ ഈ വസ്ത്ര നിർമാണ കമ്പനിയുടെ സാന്നിധ്യമുണ്ട്.
മലയാളിയായ തോമസ് ഓലിക്കൽ നേതൃത്വം നൽകുന്ന കമ്പനി 2008 മുതൽ കണ്ണൂർ കൂത്തുപറമ്പിൽ പ്രവർത്തിക്കുന്ന നിർമാണ യൂണിറ്റിലാണ് യൂണിഫോമുകളെല്ലാം നിർമിക്കുന്നതും പായ്ക്ക് ചെയ്യുന്നതും. ഉന്നത ഗുണ നിലവാരമുറപ്പിക്കാനായി പ്രത്യേകം റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ടീമും മരിയൻ അപ്പാരലിൽ ഉണ്ട്.
