Kerala News

അർജുനായുള്ള ഇന്നത്തെ തെരച്ചിൽ ആരംഭിച്ചു. ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് ഇന്ന് റഡാറിന്റെ സഹായത്തോടെയാകും തെരച്ചിൽ നടത്തുക.

കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽപ്പെട്ടെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തെരച്ചിൽ ആരംഭിച്ചു. ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് ഇന്ന് റഡാറിന്റെ സഹായത്തോടെയാകും തെരച്ചിൽ നടത്തുക. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്ന് സംഭവസ്ഥലം സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാവിലെ 8.30ന് റഡാർ സംവിധാനം എത്തിക്കും. എസ്ഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ എത്തിയാണ് തെരച്ചിൽ നടത്തുന്നത്. പ്രദേശത്ത് മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.

റഡാർ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുകൊണ്ട് നടത്തുന്ന തെരച്ചിലിൽ പ്രതീക്ഷയുണ്ടെന്ന് അർജുൻ ഓടിച്ചിരുന്ന വാഹനത്തിന്റെ ഉടമ മനാഫ് ട്വന്റിഫോറിനോട് പറഞ്ഞു. ജിപിഎസ് പോയിന്റിൽ ഇന്ന് കൂടുതൽ തെരച്ചിൽ നടത്തുമെന്ന് ഉദ്യോ​ഗസ്ഥർ തന്നെ അറിയിച്ചെന്നും രക്ഷാപ്രവർ‌ത്തനം ഇപ്പോൾ ശക്തമായി നടക്കുന്നുണ്ടെന്നും മനാഫ് പറഞ്ഞു.

വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ആണ് കൊണ്ടുവരിക. റഡാർ വഴി കൃത്യം ലോറി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. കഴിഞ്ഞ നാലു ദിവസങ്ങളിലായി അര്‍ജുന്‍ ലോറിയുള്‍പ്പെടെ മണ്ണിനടിയിലാണുള്ളത്. കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

Related Posts

Leave a Reply