പൂനെ: അമ്മയുമായി 30കാരന് അവിഹിത ബന്ധം ആരോപിച്ച് വടിവാളിന് വെട്ടിക്കൊന്ന് പ്രായപൂർത്തിയാകാത്ത മകനും സുഹൃത്തുക്കളും. മഹാരാഷ്ട്രയിലെ പൂനെയിലെ കോത്രുഡിൽ വ്യാഴാഴ്ച രാത്രിയാണ് അക്രമം നടന്നത്. പൂനെ മുൻസിപ്പൽ കോർപ്പറേഷനിലെ കോൺട്രാക്ടറും മുപ്പതുകാരനുമായ രാഹുൽ ദശരഥ് ജാദവ് എന്നയാളാണ് വെള്ളിയാഴ്ച വെട്ടറ്റ് ഗുരുതര പരിക്കുകളെ തുടർന്ന് മരിച്ചത്.
ഭോർ സ്വദേശിയായ 30 കാരന്റെ മരണത്തിന് പിന്നാലെ നടന്ന അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ച് കൌമാരക്കാരാണ് അറസ്റ്റിലായത്. സംഘത്തിലെ ഒരാളുടെ അമ്മയുമായി 30കാരന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ സാഗർ കോളനിയിലേക്ക് എത്തിയ 30കാരനെ കൌമാരക്കാർ തടയുകയായിരുന്നു. ആയുധവുമായി എത്തിയ കൌമാരക്കാർ യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കുകളേറ്റ ഇയാളെ പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
അയൽവാസികളാണ് അറസ്റ്റിലായ കൌമാരക്കാർ. അറസ്റ്റിലായ അഞ്ച് പേരെയും ജുവനൈൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും സംഭവത്തിൽ അന്വേഷണം തുടരുന്നതായാണ് കോത്രുഡ് പൊലീസ് വിശദമാക്കുന്നത്. നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. മറ്റൊരു സംഭവത്തിൽ പശ്ചിമ ബംഗാളിൽ പിതാവിന്റെ കാമുകിയെ ചായക്കടയിലിട്ട് മകൻ കുത്തിക്കൊലപ്പെടുത്തി.16 കാരനായ മകനാണ് അച്ഛന്റെ മുന്നിലിട്ട് 24കാരിയായ കാമുകിയെ കൊലപ്പെടുത്തിയത്. ഇഎം ബൈപാസ് റോഡിലുള്ള ചായക്കടയിൽ വച്ച് വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ 16 കാരനേയും മാതാവിനേയും കൂടെയുണ്ടായിരുന്ന 22 കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.