അങ്കാര: തുർക്കിയിലെ റിസോർട്ടിലുണ്ടായ വൻ തീപ്പിടിത്തത്തിൽ 66 പേർക്ക് ദാരുണാന്ത്യം. 51 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തുർക്കി കർത്താൽകായിലെ സ്കി റിസോർട്ടിലാണ് തീപ്പിടിത്തമുണ്ടായത്. റിസോർട്ടിലെ റസ്റ്റോറന്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. വളരെ പെട്ടെന്ന് തന്നെ തീ മറ്റ് നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. 234 ടൂറിസ്റ്റുകളാണ് റിസോർട്ടിലുണ്ടായിരുന്നത്. തീ പടർന്നപ്പോൾ ചില ടൂറിസ്റ്റുകൾ താഴേക്ക് എടുത്തുചാടിയതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഹോട്ടലിലെ ഫയർ ഡിറ്റക്ഷൻ സംവിധാനം കേടായതാണ് തീ വ്യാപിക്കുന്നതിന് കാരണമായത്. റിസോർട്ടിന് തീ പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
‘ഞങ്ങളുടെ ഹൃദയ വേദന വലുതാണ്’ എന്നാണ് അപകടത്തിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാൻ പ്രതികരിച്ചത്. ‘അപകടത്തിൽ വളരെയധികം ദുഃഖമുണ്ട്. 66 പേർക്കാണ് തീപ്പിടിത്തത്തിൽ ജീവൻ നഷ്ടമായത്. 51 പേർക്ക് പരിക്കേറ്റു. പുലർച്ചെ 3.27 ന് ആണ് അപകടമുണ്ടായത്. റിസോർട്ടിലെ താമസത്തിനായി 238 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്,’ എന്ന് തുർക്കി മന്ത്രി അലി യെർലികായയും പ്രതികരിച്ചു.