കേരളത്തിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് കേന്ദ്ര സംഘം എത്തും. രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്രം നിർദേശം നൽകി. വൺ ഹെൽത്ത് മിഷനിൽ നിന്നുള്ള സംഘത്തെയാണ് അയയ്ക്കുന്നത്. സംസ്ഥാനത്തിന്റെ അഭ്യർത്ഥന അനുസരിച്ച് ഐസിഎം ആർ , മോണോക്ലോണൽ ആൻറി ബോഡികൾ അയച്ചു.
അധിക സാമ്പിളുകൾ പരിശോധിക്കുന്നതിന് ബി എസ് എൽ 3 കോഴിക്കോട്ട് എത്തി. രോഗി മരിക്കുന്നതിനു മുമ്പായി തന്നെ ആന്റിബോഡികൾ സംസ്ഥാനത്ത് എത്തിച്ചിരുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ച ആളുടെ കുടുംബത്തിലും അയൽവാസികളിലും ലക്ഷണങ്ങൾ ഉണ്ടോയെന്ന് കേന്ദ്ര സംഘം പരിശോധിക്കും. കഴിഞ്ഞ 12 ദിവസങ്ങളിൽ ഉണ്ടായ സമ്പർക്ക പട്ടിക തയ്യാറാക്കും.
രോഗിയുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റൈൻ ചെയ്യും. കൂടുതൽ സാമ്പിലുകൾ ലാബുകളിൽ പരിശോധനയ്ക്ക് അയക്കും. മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അതേസമയം മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗലക്ഷണങ്ങൾ. ഇയാളെ കോഴക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.
