പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം തുടങ്ങി. കന്യാകുമാരിയിലെ വിവേകാനന്ദ പാറയിലാണ് മോദിയുടെ ധ്യാനം. രണ്ടു ദിവസത്തെ ധ്യാനം ആരംഭിച്ചു. ദേവീ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷമാണ് മോദി വിവേകാനന്ദ പാറയിലേക്ക് എത്തിയത്. വെള്ള വസ്ത്രങ്ങൾ ധരിച്ചു വിവേകാനന്ദ സ്മാരകത്തിലേക്ക് നടന്നു കയറിയ നരേന്ദ്രമോദി ശനിയാഴ്ച വൈകുന്നേരം വരെ ധ്യാനം ആയിരിക്കും.
രണ്ട് മാസത്തെ തുടർച്ചയായ പ്രചാരണ റാലികൾ അവസാനിച്ചതോടെയാണ് രണ്ട് ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷാ വലയത്തിലാണ് കന്യാകുമാരി. നാലായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.
പഞ്ചാബിലെ ലുധിയാനയിൽ നിന്ന് വിമാനമാർഗം തിരുവനന്തപുരത്തും അവിടുന്ന് ഹെലികോപ്റ്റർ മാർഗ്ഗവുമാണ് മോദി കന്യാകുമാരിയിൽ എത്തിയത്. കന്യാകുമാരി ദേവീ ക്ഷേത്ര ദർശനത്തിന് ശേഷം ബോട്ടിൽ വിവേകാനന്ദ പാറയിലേക്ക് പോവുകയായിരുന്നു.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിലാണ് പ്രധാനമന്ത്രി ധ്യാനത്തിനായി കന്യാകുമാരിയിൽ എത്തിയത്.
