14 കാരിയായ അതിജീവിതക്ക് 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ സുപ്രിംകോടതി അനുമതി നൽകി. ഗർഭച്ഛിദ്രം തടഞ്ഞ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. കേസ് അസാധാരണമെന്ന് സുപ്രിം കോടതി വിലയിരുത്തി. ഗർഭഛിദ്രം പെൺകുട്ടിയിലുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ ആഘാതങ്ങളെ കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുംബൈ സിയോൺ ആശുപത്രിയോട് ഏപ്രിൽ 19ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയതെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു.പരമാവധി 24 ആഴ്ച വരെയുള്ള ഗർഭച്ഛിദ്രത്തിനാണ് നിയമപരമായി അനുമതി ഉള്ളത്. ഗർഭച്ഛിദ്രം നടത്തുന്നതിൽ ചില അപകടസാധ്യതകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, പ്രസവത്തിന്റെ അപകടസാധ്യതയേക്കാൾ ഉയർന്നതല്ലെന്ന് മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ടതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരമാണ് സുപ്രിംകോടതിയുടെ അസാധാരണ തീരുമാനം. ഗർഭഛിദ്രം നടത്തുന്നതിനായി ലോക്മാന്യ തിലക് മുനിസിപ്പൽ മെഡിക്കൽ കോളജ് ആന്റ് ജനറൽ ഹോസ്പിറ്റലിലെ ഡീനിനെ സുപ്രിംകോടതി ചുമതലപ്പെടുത്തി.
