Kerala News

സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം.

കോഴിക്കോട്: സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. അര്‍ജുന്റെ സഹോദരി അഞ്ജുവാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം മനാഫിനെതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു.

മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ ആരോപിച്ചത്. മനാഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൊതുജനങ്ങളാരും മനാഫിന് പണം നല്‍കരുതെന്നും തങ്ങള്‍ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. യൂട്യൂബ് ചാനലുകളില്‍ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം ആരോപിച്ചിരുന്നു.

‘പലയാളുകളും കുടുംബത്തിന്റെ വൈകാരികതയെ മാര്‍ക്കറ്റ് ചെയ്തു. യൂട്യൂബ് ചാനലുകളില്‍ പ്രചരിപ്പിക്കുന്നത് അര്‍ജുന് 75,000 രൂപ സാലറി കിട്ടിയിട്ടും ജീവിക്കാന്‍ സാധിക്കുന്നില്ലെന്നാണ്. ഇതുവരെ അര്‍ജുന് 75,000 രൂപ സാലറി കിട്ടിയിട്ടില്ല. അര്‍ജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാര്‍, സഹോദരന്മാര്‍ തുടങ്ങിയ ആക്ഷേപങ്ങള്‍ നേരിടുന്നുണ്ട്. അര്‍ജുന്‍ മരിച്ചത് നന്നായെന്ന കമന്റുകള്‍ ഉള്‍പ്പെടെ കണ്ടെന്നും ഇത് വേദനയുണ്ടാക്കി’, എന്നതടക്കമുള്ള ആരോപണങ്ങളാണ് ജിതിന്‍ ആരോപിച്ചത്.

എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ തള്ളി മനാഫ് രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ കല്ലെറിഞ്ഞ് കൊല്ലാമെന്നായിരുന്നു മനാഫിന്റെ പ്രതികരണം. തന്റെ ലോറിക്ക് അര്‍ജുന്റെ പേരിടുമെന്നും അര്‍ജുന്റെ പേരില്‍ ഫണ്ട് ശേഖരിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു. അര്‍ജുനെ കിട്ടുന്നതോടെ ആ യൂട്യൂബ് ചാനലിന് അര്‍ത്ഥമില്ലെന്ന് താൻ പറഞ്ഞിരുന്നു. ഇനി ആ യൂട്യൂബ് ചാനല്‍ ഉഷാറാക്കും. ആരുടെയും തറവാട്ട് സ്വത്തില്‍ നിന്നല്ല ഞാന്‍ ഇതൊന്നും ചെയ്യുന്നത്. തനിക്ക് ഒരുപാട് ശത്രുക്കളുണ്ടെന്നും തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വരുകയാണെങ്കില്‍ ധൈര്യത്തിന് വേണ്ടിയാണ് ചാനല്‍ തുടങ്ങിയതെന്നും മനാഫ് പറഞ്ഞിരുന്നു.

Related Posts

Leave a Reply