Kerala News

സഹോദരിയോടുള്ള കടുത്ത വിരോധമാണ് ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

സഹോദരിയോടുള്ള കടുത്ത വിരോധമാണ് ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ തന്നോടുള്ള സ്‌നേഹം കുറഞ്ഞുവെന്ന് പ്രതി ഹരികുമാറിന് തോന്നിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സഹോദരിയുടെ ശ്രദ്ധ തന്നില്‍ നിന്നും കുഞ്ഞിലേക്ക് മാറിയതോടെ കുഞ്ഞിന്റെ കരച്ചില്‍ പോലും അരോചകമായി തോന്നിയെന്ന് പ്രതി പറഞ്ഞതായി റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഹരികുമാറിന് ചില സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇത് സഹോദരി വിലക്കിയതും വൈരാഗ്യത്തിന് കാരണമായതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

റിമാന്‍ഡിലായ ഹരികുമാറിനായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. പ്രതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടി കേസില്‍ വ്യക്തത വരുത്താനാണ് നീക്കം. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ ആയിരിക്കും കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക. പൂജപ്പുര മഹിളാമന്ദിരത്തില്‍ തുടരുന്ന ശ്രീതുവിനെ ഇന്ന് പൊലീസ് രണ്ട് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തു വിട്ടയച്ച ജ്യോത്സ്യന്‍ ശങ്കുമുഖം ദേവീദാസനെയും പോലീസ് സ്റ്റേഷനിലേക്ക് നാളെ വിളിച്ചുവരുത്തും. പത്തുമണിയോടെ എത്താനാണ് ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള കാര്യമാണ് ജ്യോത്സനില്‍ നിന്ന് പോലീസ് തേടുക. പ്രതിയുടെ ബന്ധുക്കളെ ഉടന്‍ ചോദ്യം ചെയ്യേണ്ടതില്ല എന്നാണ് പൊലീസ് തീരുമാനം.

Related Posts

Leave a Reply