ആലപ്പുഴ: താൻ ടൂറിസം മന്ത്രിയെ വിമർശിച്ചു എന്ന വാർത്ത തെറ്റാണെന്ന് യു പ്രതിഭ എംഎൽഎ. കായംകുളം കായലോരത്ത് നടന്ന ശുചീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ടൂറിസം വകുപ്പ് കായംകുളത്തെ അവഗണിക്കുകയാണെന്നും മന്ത്രിയെ കണ്ടിട്ടും പരിഹാരം ഉണ്ടായില്ലെന്നും എംഎൽഎ പറഞ്ഞിരുന്നു. ഇത് വർത്തയായതിന് പിന്നാലെയാണ് വിശദീകരണവുമായി എംഎൽഎ രംഗത്ത് വന്നത്.
മന്ത്രിയെ താൻ അത്തരത്തിൽ ഉദ്ദേശിച്ചിട്ടില്ലെന്നും ടൂറിസം വകുപ്പിലെ ഫണ്ടുകൾ ചലവഴിക്കുന്ന അംഗങ്ങളെ അടക്കമാണ് തന്റെ പരാമർശത്തിൽ ഉൾപ്പെടുത്തിയതെന്നും പ്രതിഭ പറഞ്ഞു. ‘ടൂറിസം എന്നാല്‍ കായംകുളം ഇല്ലേയെന്നാണ് സംശയം. ബീച്ചും പുന്നമടയും മാത്രമാണ് ടൂറിസം എന്നാണ് മിഥ്യാധാരണ.
മന്ത്രി മുഹമ്മദ് റിയാസിനെ അടക്കം പല മന്ത്രിമാരേയും സമീപിച്ചിട്ടും പരിഹാരമായില്ല. കായംകുളം ആലപ്പുഴയുടെ ഭാഗമാണെന്ന് ഭരണാധികാരികള്‍ ഓര്‍ക്കണം.’ എന്നായിരുന്നു എംഎല്‍എയുടെ പരസ്യ പ്രതികരണം.
