ലൈംഗികാരോപണക്കേസിൽ എം.മുകേഷ് എംഎൽഎയുടെ രാജി ഉടനില്ല. ഉടൻ രാജിവെക്കേണ്ടെന്ന് സിപിഐഎമ്മിൽ ധാരണ. ആരോപണത്തിന്റെ പേരിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഐഎം തീരുമാനം. എം മുകേഷിന്റെ രാജി വിഷയം സംസ്ഥാന സമിതി യോഗത്തിൽ ചർച്ചയായി. എം മുകേഷിന്റെ വിശദീകരണം പാർട്ടി കേൾക്കും.
അതേസമയം ഘടകകക്ഷികളും സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന വനിതാ നേതാക്കളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം ചേർന്ന കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ മുകേഷിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.
മുകേഷിനെതിരെ ലൈംഗിക പീഡന പരാതിയിൽ സിപിഐഎം സംസ്ഥാന നേതൃത്വം നടപടി സ്വീകരിക്കാതിരുന്നതോടെ പ്രത്യേക അന്വേഷണ സംഘത്തോടും മുഖം തിരിച്ചു മുകേഷ്. പീഡന പരാതിയിൽ തെളിവ് ശേഖരണത്തിന് എത്തിയ അന്വേഷണ സംഘത്തിന് ഫ്ലാറ്റിന്റെ താക്കോൽ കൈമാറാതെയാണ് മുകേഷ് പ്രതികരിച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്ന് കോടതിയിൽ മുകേഷ് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഈ നടപടി. പാർട്ടി നടപടി ഉണ്ടാകാതിരുന്നതോടെ താൻ തന്നെയാണ് ഇപ്പോഴും എംഎൽഎ എന്ന് സൂചിപ്പിക്കാൻ ഫേസ്ബുക്കിൽ പെരുമൺ പാലത്തിൻറെ ചിത്രവും മുകേഷ് ഇന്ന് പോസ്റ്റ് ചെയ്തു.

								
                                                
							
							
							








