Kerala News

രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി ഹസന്‍ കുട്ടിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

തിരുവനന്തപുരത്ത് പേട്ടയില്‍ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന്‍ കുട്ടിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പിന് ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിയെടുത്ത് പ്രതി പല സ്ഥലങ്ങളെത്തിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചിരുന്നു.

പ്രതി ഹസന്‍ കുട്ടി എന്ന കബീര്‍. ഇയാള്‍ പല കേസുകളിലും പ്രതിയാണ്. 2022 ല്‍ പെണ്‍കുട്ടിയെ മിട്ടായി കൊടുത്ത് ഉപദ്രവിക്കാന്‍ ശ്രമിച്ചു. പോക്‌സോ കേസിലും മോഷണക്കേസിലും പ്രതിയാണ്. ജനുവരി 12 നാണ് ജയിലില്‍ നിന്നിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളും ജയിലും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം നിര്‍ണ്ണായകമായി. സ്ഥിരമായി പോക്‌സോ സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ചെയ്യുന്ന ആളാണെന്നും കമ്മീഷണര്‍ പറഞ്ഞു.

പ്രതിക്കെതിരെ 8 കേസുകളുണ്ട്, ക്ഷേത്രത്തിലെ മോഷണക്കേസ് ഉള്‍പ്പടെ. കുട്ടിയെ ഉപേക്ഷിച്ച ശേഷം റെയില്‍വേ ട്രാക്കിലൂടെ നടന്നു. ശേഷം ലിഫ്റ്റ് ചോദിച്ച് തമ്പാനൂര്‍ ഭാഗത്തേക്ക് വന്നു. പിന്നീട് ബസ് കയറി ആലുവയിലേക്ക് പോയെന്നാണ് പ്രതി പറയുന്നത്. സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് പോയാലേ പ്രതി പറയുന്ന പല കാര്യങ്ങളിലും വ്യക്തത വരുത്താനാവൂവെന്ന് പൊലീസ് പറയുന്നു. റിമാന്‍ഡ് ചെയ്ത ശേഷവും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് അപേക്ഷ നല്‍കും. ഇന്നലെയാണ് കൊല്ലത്ത് നിന്നും പ്രതിയെ പിടികൂടിയത്.

Related Posts

Leave a Reply