കൊല്ലം: മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന കേസിലെ പ്രതി അജ്മലിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. സെപ്റ്റംബർ 16 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാലും അന്വേഷണം ഏറക്കുറെ പൂർത്തിയായ സാഹചര്യത്താലുമാണ് കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി അജ്മലിന് ജസ്റ്റിസ് സി എസ് ഡയസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയിൽ അപകടമുണ്ടായത്. സ്‌കൂട്ടറിൽ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ചുതെറിപ്പിച്ച ശേഷം അജ്മലിനൊപ്പം കാർ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞുമോൾ മരിച്ചു. അജ്മലിനൊപ്പം ഡോക്ടറായ ശ്രീക്കുട്ടിയും ഉണ്ടായിരുന്നു. കാർ നിർത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പ്രതി കാർ നിർത്താതെ പോവുകയായിരുന്നു. പിന്നീട് നാട്ടുകാർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവരും സംഭവസമയത്ത് മദ്യലഹരിയിലായിരുന്നു.
എന്നാൽ സ്കൂട്ടർ യാത്രക്കാർ അശ്രദ്ധയോടെ കുറുകെ കടന്നപ്പോൾ ഇടിക്കുകയായിരുന്നെന്നായിരുന്നു ഹർജിക്കാരൻറെ വാദം. രണ്ടാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതായും ചൂണ്ടിക്കാട്ടി. എന്നാൽ മദ്യലഹരിയിൽ മുന്നോട്ടെടുത്താണ് കാർ കയറ്റി കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. 58 ദിവസത്തോളമായി തടവിൽ കഴിയുന്നതായി വിലയിരുത്തിയ കോടതി അജ്മലിന് ജാമ്യം അനുവദിക്കുകയായിരുന്നു.