മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ്. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മാത്യു കുഴൽനാടന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. മുഖ്യമന്ത്രിക്കും മകൾക്കും പറയാനുള്ളത് കോടതി കേൾക്കും. അതിന്റെ അടിസ്ഥാനത്തിലാകും കൂടുതൽ നടപടി. കേസിൽ ആത്മവിശ്വാസ കുറവില്ല.
തുടർ നടപടികൾക്കായി കാത്തിരിക്കുന്നുവെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മാത്യൂ കുഴല്‍നാടന് പുറമെ, പൊതുപ്രവര്‍ത്തകന്‍ ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയും പരിഗണനയിലുണ്ട്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂകുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ ഹര്‍ജിയില്‍ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് കോടതി തീരുമാനമെടുക്കുകയുമായിരുന്നു ഇതിലാണ് റിവിഷന്‍ ഹര്‍ജിയുമായി മാത്യൂ കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീചിച്ചത്. മുഖ്യമന്ത്രി അടക്കം എതിര്‍കക്ഷികള്‍ക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
മാത്യൂ കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതിയും ജി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും തള്ളിയിരുന്നു. അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് കണ്ടായിരുന്നു വിചാരണ കോടതികളുടെ തീരുമാനം. ഇതിനെതിരെയാണ് ഇരുവരും രണ്ട് ഘട്ടങ്ങളിലായി ഹൈക്കോടതിയെ സമീപിച്ചത്.











