കൊച്ചി: കഴിഞ്ഞ ആറ് വർഷമായി സൈബർ ഇടത്തിൽ വേട്ടയാടപ്പെടുകയാണെന്ന് നടി പ്രവീണ. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തിൽ വിട്ടയച്ചെന്നും കുറ്റകൃത്യം ഇയാൾ ഇപ്പോഴും ആവർത്തിക്കുക ആണെന്നും പ്രവീണ പറഞ്ഞു. തന്റെ മകളുടേത് അടക്കമുള്ള ഫോട്ടോകൾ അശ്ലീലമായി പ്രചരിപ്പിക്കുന്നുണ്ടെന്നും നടി വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിന്റെ ഈ കുരുക്കിൽ നിന്നും രക്ഷയില്ലേ..? എന്ന പരമ്പരയിൽ സംസാരിക്കുക ആയിരുന്നു പ്രവീണ.
“എന്റെയും എന്റെ വീട്ടുകാരുടെയും മോർഫ് ചെയ്ത ഫോട്ടോകൾ, എന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയിൽ എന്ന് തന്നെ പറയാം. വസ്ത്രമില്ലാതെ നിൽക്കുന്നവരുടെ ഫോട്ടോ എടുത്ത് അതിൽ എന്റെ ഫോട്ടോസ് വച്ച് പ്രചരിപ്പിക്കുകയാണ്. അവനത് കണ്ട് ആസ്വദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ്”, എന്ന് പ്രവീണ പറയുന്നു.
തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് ഈ കുറ്റകൃത്യത്തിന് പിന്നിൽ. ദില്ലിയിൽ സ്ഥിരതാമസമായ ഇയാളെ ഒരു തവണ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ശേഷവും പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ ഇതുതന്നെ ഇയാൾ ആവർത്തിക്കുക ആണെന്നും പ്രവീണ പറയുന്നു.
പ്രവീണയുടെ ചിത്രം മാത്രമല്ല മകളുടെ ഫോട്ടോകളും ഇത്തരത്തിൽ ഇയാൾ ദുരുപയോഗം ചെയ്തു. മോളുടെ ഇൻസ്റ്റയിൽ കയറി ഫോട്ടോസ് എടുക്കുക, അവളുടെ ഫ്രണ്ട്സിനെയും പഠിപ്പിക്കുന്ന അധ്യാപകരെയും ടാഗ് ചെയ്യും. അധ്യാപകരെ വച്ച് മോശമായ രീതിയിൽ കുറിപ്പെഴുതുന്നുമെന്നും പ്രവീണ പറയുന്നു. കുറ്റം ആവർത്തിച്ചാൽ ശിക്ഷയുടെ കാഠിന്യം കൂടൂം. എന്നിട്ടും തനിക്ക് മാത്രം എന്തുകൊണ്ട് നീതി കിട്ടുന്നില്ലെന്നും പ്രവീണ ചോദിക്കുന്നു. ‘സൈബർ സെല്ലിൽ ഞാൻ ഒരുപാട് തവണ കയറി ഇറങ്ങി. ആറ് വർഷത്തോളമായി ഇങ്ങനെ. ഈ കുറ്റകൃത്യം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുയാണെ’ന്നും പ്രവീണ വ്യക്തമാക്കി.
