ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. മകൻ കിരൺ, മാതാപിതാക്കളായ കുഞ്ഞുമോൻ, അശ്വമ്മ എന്നിവർക്കെതിരെ ആണ് കേസെടുത്തത്. കൊലപ്പെടുത്താനായി മാസങ്ങളായി കെണിയൊരുക്കിവെച്ചെന്നും പൊലീസ് കണ്ടെത്തി. ദിനേശനെ കൊലപ്പെടുത്താൻ മുൻപ് ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. വീടിന് പിന്നിൽ കമ്പി കെട്ടിയായിരുന്നു കെണി ഒരുക്കിയത്. കൊല്ലപ്പെട്ട ദിനേശൻ വീട്ടിലെത്തുമെന്ന് അറിഞ്ഞത് അമ്മയുടെ ഫോണിലെ മെസേജിൽ നിന്നായിരുന്നു. മരണം ഉറപ്പാക്കും വരെ വൈദ്യുതാഘാതം ഏൽപ്പിച്ചു. ഷോക്കേറ്റ് വീണ ദിനേശനെ കയ്യിൽ കമ്പിവടി പിടിപ്പിച്ച് വീണ്ടും ഷോക്കടിപ്പിച്ചു.
മാതാവിന് മറ്റൊരാളുമായുള്ള ബന്ധത്തെ തുടർന്നുള്ള നാണക്കേടാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട പകയാണ്. വീടിന്റെ പിൻഭാഗത്ത് വൈദ്യുതാഘാതം ഏൽക്കാത്തക്ക രീതിയിൽ വയർ ഘടിപ്പിക്കുകയായിരുന്നു. കൊലപാതക ശേഷം കിരൺ അമ്മയെയും അറിയിച്ചു. പിന്നീട് മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. കിരണിന്റെ അയൽവാസി കൂടെയാണ് കൊല്ലപ്പെട്ട ദിനേശൻ.
കൊലപാതക ശേഷം പിതാവുമായി ചേർന്ന് കിരൺ പാടശേഖരത്ത് ദിനേശന്റെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റ് മരണമെന്നായിരുന്നു. എന്നാൽ മൃതദേഹം കിടന്ന സ്ഥലത്ത് ഷോക്കേൽക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണും പിതാവും അമ്മയും പിടിയിലായത്.