പത്തനംതിട്ട: പമ്പയിൽ സ്ത്രീകൾക്ക് ഒരു വിശ്രമ കേന്ദ്രം വേണമെന്ന ആവശ്യത്തിന് പരിഹാരമായി. വനിതകൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമ്മിച്ച വിശ്രമ കേന്ദ്രം (ഫെസിലിറ്റേഷൻ സെൻറർ) ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്താണ് വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. പമ്പയിൽ ഗണപതി ക്ഷേത്രത്തിന് സമീപമാണ് സ്ത്രീകൾക്കായുളള വിശ്രമ കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്.
ഒരേ സമയം 50 സ്ത്രീകൾക്ക് വരെ വിശ്രമ കേന്ദ്ര ഉപയോഗിക്കാം. ആയിരം സ്ക്വയർ ഫീറ്റിൽ ശീതീകരിച്ച ഫെസിലിറ്റേഷനോട് കൂടിയാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. റെസ്റ്റ് റും, ഫീഡിങ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയും ഉൾപ്പെടുന്നുണ്ട്. വർഷങ്ങളായി പമ്പയിൽ വനിതകൾക്കായി ഒരു വിശ്രമകേന്ദ്രം എന്ന ആവശ്യം ഉയരുന്നുണ്ട്.
തീർത്ഥാടകർക്ക് ഒപ്പം പമ്പയിൽ എത്തുന്ന യുവതികൾക്ക് സുഖമായും സുരക്ഷിതമായും വിശ്രമിക്കാൻ ഫെസിലിറ്റേഷൻ സെൻറർ പ്രവർത്തനക്ഷമായതോടെ സാധിക്കും. സന്നിധാനത്ത് ചോറൂണിനായി എത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാർക്ക് പമ്പയിൽ തങ്ങേണ്ടി വരുമ്പോഴും ഈ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയും.
ഉദ്ഘാടന ചടങ്ങിൽ പമ്പ സ്പെഷ്യൽ ഓഫീസർ ജയശങ്കർ ഐ.പി.എസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ രാജേഷ് മോഹൻ, ശ്യാമപ്രസാദ്, പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷിബു. വി, അസിസ്റ്റൻറ് എൻജിനീയർ അരുൺ തുടങ്ങിയവർ പങ്കെടുത്തു.