തൃശ്ശൂർ: ചിറക്കോട് മൂന്നു പേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. മകന്റെ കുടുംബത്തെ പിതാവാണ് തീ കൊളുത്തിയത്. ചിറക്കോട് സ്വദേശി ജോജി, ഭാര്യ ലിജി, 12കാരനായ മകൻ എന്നിവർക്ക് പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
മുഖത്തും കൈയ്യിലും കാലിലും പൊള്ളലേറ്റിട്ടുണ്ട്. 12 വയസുകാരാനാണ് ഏറ്റവും കൂടുതല്‍ പൊള്ളലേറ്റത്. പൊള്ളലേറ്റ കുടുംബം ഗുരുതരാവസ്ഥയിൽ എറണാകുളം ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം പിതാവ് ജോൺസൺ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് വിവരം.
വർഷങ്ങളായി ജോൺസണും ഭാര്യയും ജോജിയോടൊപ്പമാണ് താമസം. മാസങ്ങളായി കുടുംബ വഴക്കുണ്ടായിരുന്നു. നിരന്തരമായി വീട്ടില്‍ നിന്ന് വഴക്കുകേള്‍ക്കാറുണ്ട്. അയല്‍വാസികളുമായി വലിയ ബന്ധമില്ലാത്തതിനാല്‍ ആരും ഇടപെടാന്‍ പോകാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്ത് ജോണ്‍സണ്‍, ജോജിയും ഭാര്യയും മകനും കിടക്കുന്ന മുറി പുറത്തു നിന്ന് പൂട്ടി. പെട്രോൾ പോലൊരു ദ്രാവകം ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ജോൺസൺ മറ്റൊരു മുറിയില്‍ പോയി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയു ചെയ്തു. തീ കണ്ട് അയല്‍വാസികള്‍ ഓടികൂടുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ കുടുംബത്തെ എത്തിച്ചു. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോണ്‍സ്ൻ്റെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
