തിരുവനന്തപുരം: പോത്തൻകോട് പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂരമർദ്ദനം. ജനുവരി 13 ന് നടന്ന മർദ്ദനത്തിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നതോടെയാണ് വിവരം വീട്ടുകാർ അറിയുന്നത്. ട്യൂഷൻ സെന്ററിൽ പഠനം കഴിഞ്ഞു മടങ്ങുമ്പോഴാണ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ പോത്തൻകോട് പൊലീസ് കുട്ടിയുടെയും മാതാവിൻ്റെയും മൊഴി രേഖപ്പെടുത്തി.
ജനുവരി 13 ന് പോത്തൻകോട് ട്യൂഷന് സെന്ററിൽ പഠനം കഴിഞ്ഞു മടങ്ങുമ്പോഴാണ് സഹപാഠികൾ ചേർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിദ്യാർത്ഥിയുടെ അമ്മയ്ക്ക് സുഹൃത്ത് അയച്ചു കൊടുത്തപ്പോഴാണ് വിവരം വീട്ടുകാരറിയുന്നത്. പുറത്തു പറഞ്ഞാൽ വീണ്ടും മർദ്ദിക്കുമെന്ന് വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയതാനാൽ ആണ് മർദ്ദനവിവരം ആരോടും പറയാതിരുന്നത് എന്ന് വിദ്യാർഥി പറഞ്ഞു.
ആരോഗ്യ പ്രശ്നങ്ങൾ കാരണം തൊട്ടടുത്ത ആശുപത്രിയിൽ പലതവണ ചികിത്സ നടത്തിയെങ്കിലും മർദ്ദനമേറ്റതാണെന്ന് കുട്ടി തുറന്ന് പറഞ്ഞില്ലെന്ന് അമ്മ ബിന്ദു പറഞ്ഞു. ബിന്ദു പോത്തൻകോട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബിന്ദുവിന്റെയും വിദ്യാർഥിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
