ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ പിഎഎഫ്എഫ്. ഭീകരാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യുവരിക്കുകയും പ്രദേശവാസികളായ രണ്ട് ചുമട്ടുതൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സൈനിക വാഹനവ്യൂഹം ലക്ഷ്യമിട്ടാണ് ഭീകരർ ആക്രമണം നടത്തിയത്. ഗുൽമാർഗിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇതിനായി കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ അതീവ ജാഗ്രത തുടരുകയാണ്.
ഇന്നലെ വൈകീട്ടായിരുന്നു സൈനിക വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. ബാരാമുള്ള പൊലീസാണ് ഭീകരാക്രമണം നടന്നതായി സ്ഥിരീകരിച്ചത്. ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്നും പൊലീസ് അറിയിച്ചു. 72 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ആക്രമണമാണ് സൈനിക വാഹനത്തിന് നേരെയുണ്ടായത്. ആക്രമണത്തെ അപലപിക്കുന്നുവെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു.
അടുത്തിടെ ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു, ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സോനാമാർഗ് മേഖലയിലായിരുന്നു സംഭവം. സോനാമാർഗ് മേഖലയിൽ സെഡ്-മൊഹാർ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണ് വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണം.