ചെന്നൈ: താംബരം പൊലീസ് സ്റ്റേഷൻ പരിധിയിലെ 10 ഇടങ്ങളിലായി വെള്ളിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 20 മാല പൊട്ടിക്കൽ കേസുകൾ. ഇതോടെ ജനം പരിഭ്രാന്തിയിലായി. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സംഭവത്തിന് പിന്നിൽ. അക്രമികൾക്കായി പൊലീസ് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
വെള്ളിയാഴ്ച രാത്രി ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്ദിര(58)യെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ സ്വർണമാലയും നഷ്ടപ്പെട്ടു. പൾസറിൽ ഉദ്യോഗസ്ഥയുടെ അടുത്തെത്തിയ ഇരുവരും അഞ്ച് പവൻ വരുന്ന മാല തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.
ഇന്ദിര ബൈക്കിൻ്റെ രജിസ്ട്രേഷൻ നമ്പർ ശ്രദ്ധിക്കുകയും കൺട്രോൾ റൂമിന് കൈമാറുകയും ചെയ്തു. രാത്രി 10 മണിയോടെ താംബരത്ത് വാഹന പരിശോധനയ്ക്കിടെ ഇരുവരെയും പൊലീസ് തടഞ്ഞു. ഇവർ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ബൈക്ക് മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തി.
മറൈമലൈ നഗറിലെ രാജേശ്വരി (50)യുടെ വീടിനോട് ചേർന്നുള്ള കടയിൽ വൈകിട്ട് ഏഴ് മണിയോടെ രണ്ട് പേർ സിഗരറ്റ് വാങ്ങാനെത്തി. സിഗരറ്റ് എടുക്കാൻ തിരിഞ്ഞപ്പോൾ ഇരുവരും അവരുടെ നാല് പവന്റെ മാല തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഗുഡുവഞ്ചേരി, വണ്ടല്ലൂർ, ഓട്ടേരി, പീർക്കൻകരനൈ, മണിമംഗലം, സേലയൂർ എന്നിവിടങ്ങളിലാണ് കൂടുതൽ മോഷണ കേസുകൾ റിപ്പോർട്ട് ചെയ്തത്. 10 സ്ഥലങ്ങളിൽ നിന്നായി 20ലധികം സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് ഇരുവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.