ഗുരുവായൂരിൽ മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ട് ഉരിഞ്ഞ് പ്രതിഷേധം. മാമാ ബസാർ സ്വദേശി ബഷീറാണ് പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുവായൂർ മേൽപ്പാലം ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി.
‘ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം’ പദ്ധതിയിലാണ് ഗുരുവായൂർ റെയിൽവേ മേൽപാലം നിർമാണം പൂർത്തിയാക്കിയതെന്ന് മന്ത്രി പറഞ്ഞു. പദ്ധതി പ്രകാരം സംസ്ഥാനത്ത് നൂറിലധികം റെയിൽവേ മേൽപ്പാലങ്ങൾ പണിയാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. ഇതിൽ 72 മേൽപാലങ്ങൾക്ക് കിഫ്ബി ഫണ്ടാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇപ്പോൾ 13 റെയിൽവേ മേൽപ്പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുകയാണ്. ഇതിൽ തൃശൂർ ജില്ലയിലെ ഗുരുവായൂർ, കോഴിക്കോട് ജില്ലയിലെ ഫറോക്ക് റെയിൽവേ മേൽപാലങ്ങളുടെ പ്രവൃത്തി പൂർത്തിയായെന്നുംഅദേഹം വ്യക്തമാക്കി. കിഫ്ബിയിൽ നിന്നും 23.45 കോടി രൂപ വിനിയോഗിച്ച് കേരളത്തിൽ ആദ്യമായി പൂര്‍ണ്ണമായും സ്റ്റീൽ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചർ രീതിയിലാണ് നിർമാണം പൂർത്തിയാക്കിയതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
