എറണാകുളം: കോലഞ്ചേരിയിൽ നിന്ന് കാണാതായ പതിനഞ്ചുകാരിയെ വിജയവാഡയിൽ നിന്ന് കണ്ടെത്തി. അസം സ്വദേശിനിയായ പെൺകുട്ടിയെയാണ് കണ്ടെത്തിയത്. പെൺകുട്ടിയെ കഴിഞ്ഞ നാലാം തീയതി മുതൽ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ വിജയവാഡയിൽ നിന്ന് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ വെസ്റ്റ് ചമ്പരൻ സ്വദേശി ചന്ദൻ കുമാറി(21)നെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. ഇതേത്തുടർന്ന് കുട്ടിയെ വിജയവാഡയിൽ നിന്നും പിടിയിലായ യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു.
അപകടം നിറഞ്ഞ പ്രദേശമായിരുന്നു അതെന്ന് പൊലീസ് അറിയിച്ചു. എസ്ഐ ജി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി നടത്തിയ നീക്കത്തെ തുടർന്നാണ് പെൺകുട്ടിയെ മോചിപ്പിക്കാനും യുവാവിനെ അറസ്റ്റ് ചെയ്യാനും സാധിച്ചതെന്നും പൊലീസ് വ്യക്തമാക്കി. വാടക വീട്ടിൽ താമസിപ്പിച്ചിരുന്ന പെൺകുട്ടിയെ യുവാവ് ലൈംഗികമായി ഉപദ്രവിച്ചിരുന്നു.
പുലർച്ചെ എറണാകുളത്തേക്ക് ബസിൽ എത്തിയ പെൺകുട്ടി അവിടെ നിന്നും തനിച്ച് ട്രെയിൻ മാർഗം വിജയവാഡയിൽ എത്തി. പൊലീസ് കണ്ടുപിടിക്കാതിരിക്കാൻ യുവാവിന്റെ നിർദേശ പ്രകാരം സ്വന്തം ഫോൺ വീട്ടിൽ തന്നെ വെച്ചാണ് പെൺകുട്ടി യാത്ര തിരിച്ചത്. ട്രെയിനിലുണ്ടായിരുന്ന സഹയാത്രക്കാരുടെ ഫോണിൽ നിന്നാണ് യുവാവുമായി ബന്ധപ്പെട്ടിരുന്നതെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടി എത്തിയതോടെ യുവാവും ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയ താമസിപ്പിച്ചിരിക്കുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്. പുത്തൻകുരിശ് ഡിവൈഎസ്പി വി ടി ഷാജൻ, ഇൻസ്പെക്ടർ കെ പി ജയപ്രകാശ്, സബ് ഇൻസ്പെക്ടർമാരായ ജി ശശിധരൻ, പീറ്റർ പോൾ. എഎസ്ഐമാരായ ബിജു ജോൺ, സുരേഷ് കുമാർ, സീനിയർ സിപിഒമാരായ പിആർ അഖിൽ, കെആർ രാമചന്ദ്രൻ, എഎ അജ്മൽ, ബിജി ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.