Kerala News

കോട്ടയം : ബംഗ്ലൂരുവില്‍ നാലു വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവം; കേസില്‍ നിന്ന് പിന്തിരിപ്പിക്കാൻ സ്കൂളിന്റെ ശ്രമം

കോട്ടയം : ബംഗ്ലൂരുവില്‍ നാലു വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍,പൊലീസ് അന്വേഷണം നിലച്ചെന്ന പരാതിയുമായി കുട്ടിയുടെ കുടുംബം. കേസില്‍ ആരോപണ വിധേയരായ സ്കൂള്‍ ചെയര്‍മാനെയും, സ്കൂളിലെ ആയയെയും ചോദ്യം ചെയ്യാന്‍ പോലും ബെംഗലൂരു പൊലീസ് തയാറായിട്ടില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കേസില്‍ നിന്ന് പിന്തിരിയാന്‍, സ്കൂള്‍ പ്രിൻസിപ്പൽ പല വഴികളിലൂടെ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും മാതാപിതാക്കള്‍ വെളിപ്പെടുത്തി. കുഞ്ഞിന് നീതി കിട്ടാന്‍ ജസ്റ്റിസ് ഫോര്‍ ജിയന്ന എന്ന പേരില്‍ നവമാധ്യമ ക്യാമ്പയിന്‍ തുടങ്ങിയിരിക്കുകയാണ് കുടുംബം. 

മകളെങ്ങനെ മരിച്ചു എന്ന ചോദ്യത്തിന് വിശ്വസനീയമായൊരുത്തരം ഇനിയും കിട്ടാതെ കരഞ്ഞു തളര്‍ന്നിരിക്കുകയാണ് ഈ അമ്മ.  ഇക്കഴിഞ്ഞ ജനുവരിയിലാണ് ബംഗലൂരുവിലെ ഡല്‍ഹി പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിനി ജിയന്ന ആന്‍ ജിറ്റോ എന്ന നാലു വയസുകാരി സ്കൂളിന്‍റെ മൂന്നാം നിലയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ വീണു മരിച്ചത്.

സ്കൂളില്‍ ആയയായി ജോലി ചെയ്തിരുന്ന പതിനാറു വയസുകാരി കുഞ്ഞിനെ ബോധപൂര്‍വം അപായപ്പെടുത്തിയതാണെന്ന സംശയം സാഹചര്യ തെളിവുകളുടെ പിന്‍ബലത്തോടെ കുടുംബം പൊലീസിനെ അറിയിച്ചതുമാണ്. ആരോപണ വിധേയയായ ആയയ്ക്കും സ്കൂള്‍ മാനേജര്‍ തോമസ് ചെറിയാനുമെതിരെ കേസെടുത്തതൊഴിച്ചാല്‍ പിന്നെ ഒന്നും ബംഗലൂരു പൊലീസ് ചെയ്തിട്ടില്ല.

കേസില്‍ നിന്ന് പിന്തിരിയാനായി സ്കൂള്‍ മാനേജര്‍ തോമസ് ചെറിയാന്‍ പലവഴികളിലൂടെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും മാതാപിതാക്കള്‍ പറയുന്നു.കര്‍ണാടക ഡിജിപിയെയടക്കം നേരില്‍ കണ്ടിട്ടും ഒന്നും സംഭവിച്ചിട്ടില്ല. കുഞ്ഞിന് നീതി കിട്ടാന്‍ കേരളത്തിലെ സര്‍ക്കാര്‍ തലത്തിലും രാഷ്ട്രീയ പാര്‍ട്ടികളുടെ തലത്തിലുമുളള പിന്തുണയും ആവശ്യപ്പെടുകയാണ് ഈ അച്ഛനും അമ്മയും. 

Related Posts

Leave a Reply