തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സാധാരണക്കാര്‍ക്ക് ദോഷകരമാകാത്ത വിധം വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതലയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. കേന്ദ്ര സർക്കാർ നിർദേശിച്ച ടോട്ടക്സ് മാതൃക കേരളം ഉപേക്ഷിക്കുമെന്നാണ് സൂചന. ചെലവുകുറച്ച് സ്വന്തം നിലയില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള സാധ്യതയാണ് സർക്കാർ പരിശോധിക്കുന്നത്. കെഎസ്ഇബി നേരിട്ട് പദ്ധതി നടത്തിയ ശേഷം കേന്ദ്ര സർക്കാരിന്റെ അംഗീകാരം തേടും.
ബില്ലിങിനും അനുബന്ധ സേവനങ്ങള്‍ക്കുമുള്ള സോഫ്റ്റ് വെയര്‍ കെഎസ്ഇബി തന്നെ രുപം നല്‍കും. കെ-ഫോണ്‍ വന്നതോടെ കെഎസ്ഇബിക്ക് സൗജന്യമായി നല്‍കിയ ഫൈബര്‍ ഒപ്റ്റിക്ക് കേബിള്‍ ഉപയോഗിച്ച് വിവരവിനിമയം നടത്താനാണ് ഉദ്ദേശിക്കുന്നത്. കെഎസ്ഇബി ഡാറ്റ സെന്‍റർ ഉപയോഗിച്ച് ഡാറ്റ സ്റ്റോറേജും നടത്തും. പഴയ മീറ്റര്‍ മാറ്റി പുതിയ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്ന ജോലി കെഎസ്ഇബി ജീവനക്കാരാകും നിര്‍വഹിക്കുക .
സ്മാര്‍ട്ട് മീറ്ററിന്‍റെ വില, ഹെഡ് എന്‍ഡ് സിസ്റ്റം, മീറ്റര്‍ ഡാറ്റാ മാനേജ്മെന്‍റ്, കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, ക്ലൗഡ് സ്റ്റോറേജ് നിരക്കുകള്‍, മറ്റു സോഫ്റ്റ് വെയര്‍ ടെസ്റ്റിങിനും സൈബര്‍ സെക്യൂരിറ്റിക്കുമുള്ള നിരക്കുകൾ, 93 മാസത്തേക്കുള്ള ഓപ്പറേഷന്‍ ആൻഡ് മെയ്ന്‍റനന്‍സ് നിരക്കുകൾ എന്നിവ ഉള്‍പ്പെടുന്നതാണ് ടോട്ടെക്സ് മാതൃക. ഇതിനായി ചെലവാക്കുന്ന തുക 93 പ്രതിമാസ തവണകളായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത കാലയളവില്‍ പരിപാലനവും പ്രവര്‍ത്തനവും ഏജന്‍സിയെ ഏല്‍പ്പിക്കുന്ന ഈ മാതൃക നടപ്പാക്കുന്നതിതോട് കേരളത്തിലെ തൊഴിലാളി സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിലവിലുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും കെഎസ്ഇബി സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കില്ല. ആദ്യഘട്ടമായി വ്യവസായ-വാണിജ്യ ഉപയോക്താക്കളിലാണ് സംവിധാനം ഏര്‍പ്പെടുത്തുക. ഏകദേശം മൂന്ന് ലക്ഷത്തില്‍ താഴെ ഉപഭോക്താക്കളാണ് പുതിയ സംവിധാനത്തിന്‍റെ ഭാഗമാവുക.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും കെഎസ്ഇബിക്ക് ലഭിക്കാനുള്ള കുടിശ്ശിക ഈ വര്‍ഷം ഡിസംബറിനുള്ളില്‍ നല്‍കാനാകുമോ എന്നകാര്യം ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേരളത്തിലെ ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് മാത്രം ആവശ്യമായ വൈദ്യുതി ഉല്‍പ്പാദനം സാധ്യമാകില്ലെന്ന് കണ്ട് വൈദ്യുതി കണ്ടെത്തുന്നതിന് പദ്ധതി തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, കെഎസ്ഇബി ചെയര്‍മാന്‍ രാജന്‍ ഖൊബ്രഗഡെ, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
