Entertainment Kerala News

കെ.ജി.ജോര്‍ജിന്റെ മരണത്തിനു പിന്നാലെ കുടുംബത്തിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍; മറുപടിയുമായി കെ.ജി.ജോര്‍ജിന്റെ ഭാര്യ

മലയാളത്തിന്റെ ഇതിഹാസ സംവിധായകന്റെ മരണത്തിലെ പിന്നാലെ കുടുംബത്തിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ.ജി.ജോര്‍ജിന്റെ ഭാര്യ സെല്‍മ. ഭര്‍ത്താവിനെ നന്നായി നോക്കിയെന്നും താന്‍ ഗോവയില്‍ സുഖവാസത്തിന് പോയതല്ലെന്നും സെല്‍മ പ്രതികരിച്ചു. സിഗ്‌നേച്ചര്‍ എന്ന സ്ഥാപനത്തില്‍ തങ്ങള്‍ ഭര്‍ത്താവിനെ താമസിപ്പിച്ചത് അവിടെ ഡോക്ടര്‍മാരും നഴ്‌സുമാരും ഫിസിയോ തെറാപ്പി എക്‌സര്‍സൈസ് ചെയ്യാനുള്ള സ്ഥലമൊക്കെയുള്ളതുകൊണ്ടാണെന്ന് ഭാര്യ പറഞ്ഞു. ‘പുള്ളിയെ ഒറ്റയ്ക്കിട്ട് പോയെന്നാ എല്ലാവരും പറയുന്നത്. എനിക്ക് ഇവിടെ ഒറ്റയ്ക്ക് ജീവിക്കാനാകില്ലല്ലോ. പുള്ളിക്ക് സ്‌ട്രോക്കുള്ളതുകൊണ്ട് ഒറ്റയ്ക്ക് പൊക്കിയെടുത്ത് കുളിപ്പിക്കാനും ഒക്കെയുള്ള ആരോഗ്യം നമുക്കില്ല. ഒരു സ്ത്രീ എങ്ങനെ നോക്കും. അതുകൊണ്ടാണ് സിഗ്‌നേച്ചറില്‍ ഞാന്‍ താമസിപ്പിച്ചത്’ സെല്‍മ പറയുന്നു. എല്ലാ ആഴ്ചയും അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം എത്തിക്കാറുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു.

”ജോര്‍ജേട്ടന്‍ ഒരുപാട് നല്ല സിനിമകളുണ്ടാക്കി. പക്ഷേ അഞ്ചു കാശുണ്ടാക്കിയില്ല. അതാണ് ഞങ്ങളുടെ വിഷമം. പക്ഷേ എല്ലാവരും എഴുതുന്നതും പറയുന്നതും തങ്ങള്‍ കാശെടുത്ത് അദ്ദേഹത്തെ കറിവേപ്പിലകണക്ക് തള്ളിയെന്നാണ്. ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല. ഞാന്‍ ആത്മാര്‍ഥതയോടെ സ്‌നേഹിച്ചു. ഒരു വിഷമം പോലും അദ്ദേഹത്തിന് ഉണ്ടാക്കിയിട്ടില്ല. ദൈവമേ കഷ്ടപ്പെടുത്താതെ അദ്ദേഹത്തെ എടുത്തേക്കണമേ എന്ന് പ്രാര്‍ഥിച്ചിരുന്നു. എന്റെ പ്രാര്‍ഥന ദൈവം കേട്ടു’ സെല്‍മ പറഞ്ഞു.

ഒരു ഹൊറര്‍ സിനിമയും കാമമോഹിതം എന്ന സിനമയും കെജി ജോര്‍ജിന് ചെയ്യണമെന്നുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ലയെന്ന വിഷമം മാത്രാമണ് ഉള്ളത് എന്ന് സെല്‍മ പറഞ്ഞു.

Related Posts

Leave a Reply