മുംബൈ: കാണാതായ യുവതിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തി. നവിമുംബൈ ഊരണ്‍ സ്വദേശിനി യശശ്രീ ഷിന്ദേയെയാണ് (20) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഊരണ്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്. യുവതിയുടെ കാമുകനാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
യുവതിയുടെ ശരീരമാസകലം കുത്തേറ്റ മുറിവുകളുണ്ടെന്നും അതിക്രൂരമായാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. വീട്ടില്‍നിന്ന് 25 കിലോമീറ്ററോളം അകലെയുള്ള ബേലാപുരിലാണ് യുവതി ജോലിചെയ്തിരുന്നത്. യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ കാമുകനെയും കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു.
ഇരുവരും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാമുകൻ എന്ന് കരുതുന്ന വ്യക്തിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അന്വേഷണത്തിനായി അഞ്ച് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.