ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ഹമാസ് ഇസ്രയേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് ആരംഭിച്ച യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ ഗസ്സയിൽ മരണസംഖ്യ 42,000ത്തോട് അടുക്കുകയാണ്. സമീപകാല സംഭവവികാസങ്ങൾ വിലയിരുത്തുമ്പോൾ ഇറാനും ഇസ്രയേലും പ്രത്യക്ഷയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി നിലനിൽക്കുകയാണ്.
ഒക്ടോബർ 7, 2023. സമയം രാവിലെ ഏഴുമണിയോടടുക്കുന്നു. ഇസ്രയേലിന്റെ സുരക്ഷാവേലികൾ തകർത്തെറിഞ്ഞ് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം. തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലും 1200-ഓളം പേരാണ് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ബന്ദികളാക്കി. ഇസ്രയേലി ചാരസംഘടനയായ മൊസാദിനും ഇസ്രയേലി ഡിഫൻസ് ഫോഴ്‌സിനും മുൻകൂട്ടി കാണാൻ കഴിയാതിരുന്ന ആ ആക്രമണത്തിന് ഓപ്പറേഷൻ അൽ-അഖ്‌സ ഫ്‌ളഡ് എന്നാണ് ഹമാസ് പേരിട്ടിരുന്നത്. ആക്രമണത്തിന്റെ നടുക്കത്തിൽ നിന്നും മോചിതമാകുംമുമ്പേ, രാവിലെ 10.47-ഓടെ ഓപ്പറേഷൻ അയൺ സോഡ്‌സ് എന്ന പേരിൽ ഇസ്രയേലിന്റെ പ്രത്യാക്രമണം.