ഇടുക്കി: പായയില്‍ പൊതിഞ്ഞ് കെട്ടിയ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ടത് മേലുകാവ് സ്വദേശി സാജൻ സാമുവേൽ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയത് മൂലമറ്റം സ്വദേശികളാണെന്ന് പൊലീസ് സംഘത്തിന് വിവരം ലഭിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ കാഞ്ഞാർ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. വാഗമണ്‍ സംസ്ഥാനപാതയോരത്തെ തേക്കിന്‍കൂപ്പിന് സമീപം ടെയില്‍ റെയ്സ് കനാലിനോട് ചേര്‍ന്ന് ചെറുകാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.
ഇന്നലെ രാവിലെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരം ശ്രദ്ധിച്ച നാട്ടുകാരാണ് മൃതദേഹം കണ്ടെത്തി കാഞ്ഞാര്‍ പൊലീസിനെ വിവരമറിയിച്ചത്. ഏതാനും സമയത്തിനുള്ളില്‍ തന്നെ തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍, കാഞ്ഞാര്‍ എസ്.എച്ച്.ഓ ശ്യാം കുമാര്‍, എസ്.ഐ ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി.കൊല ചെയ്ത ശേഷം കൊണ്ടുവന്നിട്ടതാണെന്നാണ് സംശയം.
ഏതാനും ദിവസം മുമ്പ് കാണാതായ മേലുകാവ് സ്വദേശിയാണോയെന്ന് പ്രാഥമിക പരിശോധനയില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് മേലുകാവ് പൊലീസിനും വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ പാലാ ഡിവൈ.എസ്.പി കെ. സദന്, മേലുകാവ് എസ്.എച്ച്.ഒ അഭിലാഷ്, മുട്ടം എസ്.എച്ച്.ഒ ഇ.കെ സോള്‍ജിമോന്‍ എന്നിവരുടെ നേതൃത്വത്തിലും പൊലീസ് സംഘമെത്തി. ഇതേത്തുടർന്നു നടത്തിയ പരിശോധനയിൽ ആണ് മരിച്ച ആളെ കുറിച്ച് വ്യക്തമായത്. കൊലപ്പെടുത്തി വാഹനത്തില്‍ കൊണ്ടു വന്ന മൃതദേഹം ഇവിടെയെത്തിച്ച് ഉപേക്ഷിച്ചതാണോയെന്ന് സംശയമുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. മൃതദേഹം നിലത്തിട്ട് വലിച്ചിഴച്ചതിന്റെ പാടുകളും മറ്റുമുണ്ട്. മാംസ ഭാഗങ്ങള്‍ ഇളകി ചാടിയതിന്റെ ഏതാനും അവശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ്. സംഭമറിഞ്ഞ് വന്‍ജനക്കൂട്ടം സ്ഥലത്തേക്ക് എത്തിയതോടെ പൊലീസ് പ്രദേശം റിബണ്‍ കെട്ടി തിരിച്ചു.
ഉച്ചയോടെ ഡോഗ് സ്ക്വാഡും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനാ സംഘം സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ഇതിന് ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതും കാപ്പ ചുമത്തി ജയിലിലടച്ചതുമായ യുവാവിനെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം മേലുകാവ് പൊലീസ് സ്റ്റേഷനില്‍ ഇയ്യാളുടെ മാതാവ് പരാതി നല്‍കിയിരുന്നു. കൊല്ലപ്പെട്ട മേലുകാവ് സ്വദേശി സാജൻ സാമുവേൽ
കഴിഞ്ഞ ദിവസങ്ങളില്‍ അറക്കുളം ഭാഗത്തെത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയ്യാളുമായി ബന്ധം പുലര്‍ത്തിയെന്ന് സംശയിക്കുന്ന ചിലരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.