Kerala News

അട്ടപ്പാടിയിൽ കാണാതായ പൊലീസുകാരുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥരായ മുരുകൻ, കാക്കൻ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. നാല് ദിവസം മുമ്പ് ഊരിലേക്ക് പോയതായിരുന്നു ഇരുവരും. പുതൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് കുറുംബ വിഭാഗത്തിൽപെട്ട മുരുകൻ. ഇദ്ദേഹവും സുഹൃത്ത് കാക്കനും കൂടി ഊരിലേക്ക് പോകുകയായിരുന്നു. മേലെപൂതയാർ വഴിയാണ് ഇവർ യാത്ര ചെയ്തിരുന്നത്. പുഴ മുറിച്ചു കടന്നുവേണമായിരുന്നു വീട്ടിലേക്ക് പോകാൻ. മൂന്ന് ദിവസത്തെ അവധിക്കാണ് മുരുകൻ വീട്ടിലേക്ക് പോയത്. 

നാലാം ദിവസമായിട്ടും മുരുകനെ കാണാതായതോടെയാണ് പൊലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചത്. ഊരിൽ കൃത്യമായ മൊബൈൽ നെറ്റ്‍വർക്കില്ല. അതുകൊണ്ട് തന്നെ മുരുകൻ വീട്ടിലെത്തിയോ എന്ന് പൊലീസിന് അറിയില്ലായിരുന്നു. തുടർന്നാണ് ഇവർ വീട്ടുകാരുമായി ബന്ധപ്പെട്ടത്.

വനംവകുപ്പും പൊലീസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് രണ്ട് ഭാഗങ്ങളിൽ നിന്നായി ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ചെമ്പവട്ടകാടിൽ നിന്നും അടുത്തയാളുടെ മൃതദേഹം സ്വർണഗദയിൽ നിന്നുമാണ് കണ്ടെത്തിയത്. അട്ടപ്പാടിയിൽ കനത്ത മഴയാണ്. അതുകൊണ്ട് തന്നെ പരകാർ പുഴ കരകവിഞ്ഞ് ഒഴുകുകയായിരുന്നു. ഈ പുഴയിൽ പെട്ടായിരിക്കും ഇവരുടെ മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

Related Posts

Leave a Reply