Entertainment Kerala News

ഹേമ കമ്മിറ്റി റിപ്പോർട്ട് ; നടി രഞ്ജിനി നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് തടയണം എന്നാവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. റിപ്പോർട്ട് പുറത്ത് വിടാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കണം എന്നും രഞ്ജിനി ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹേമ കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയിട്ടുണ്ട്. മൊഴി പുറത്ത് വിടരുതെന്ന് ഹേമ കമ്മിറ്റിക്ക് മുന്നിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പാലിക്കണം എന്നാണ് രഞ്ജിനിയുടെ ആവശ്യം.

രഞ്ജിനിയുടെ അപ്പീൽ നിലനിൽക്കുന്നത് ആണോ എന്ന കാര്യത്തിൽ ഡിവിഷൻ ബെഞ്ച് ഇന്ന് വാദം കേൾക്കും. രഞ്ജിനിയുടെ ഹർജി നിലനിൽക്കുന്നതല്ല എന്നാണ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക ഹൈക്കോടതിയെ അറിയിച്ചത്. അപ്പീലിൽ സംസ്ഥാന വിവരാവകാശ കമ്മീഷനും ഡിവിഷൻ ബെഞ്ചിൽ നിലപാട് അറിയിക്കും. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം എന്നായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ്. ഈ ഉത്തരവ് ചോദ്യം ചെയ്ത് നടനും നിർമാതാവുമായ സജിമോൻ പാറയിൽ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് അനുസരിച്ച് റിപ്പോർട്ട് പുറത്തുവിടാം എന്നായിരുന്നു സിംഗിൾ ബഞ്ചിൻ്റെ ഉത്തരവ്. ഇതിനെതിരെ നടി രഞ്ജിനി നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

സിംഗിൾ ബെഞ്ച് നിലപാടിന് പിന്നാലെ ആഗസ്റ്റ് പതിനേഴിന് രാവിലെ 11ന് റിപ്പോർട്ട് പുറത്തുവിടും എന്നായിരുന്നു സംസ്കാരിക വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നത്. വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കി റിപ്പോർട്ടിലെ 233 പേജ് കൈമാറാനായിരുന്നു സാംസ്കാരിക വകുപ്പിന്റെ തീരുമാനം. എന്നാൽ വെള്ളിയാഴ്ച രാത്രിയോടെ നടി രഞ്ജിനി തടസവാദവുമായി സർക്കാറിനെ സമീപിച്ചതോടെയാണ് റിപ്പോർട്ട് പുറത്ത് വിടുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്. രഞ്ജിനിയുടെ ഹർജിയിൽ കോടതി തീർപ്പ് കൽപ്പിക്കുന്നത് വരെ റിപ്പോർട്ട് പുറത്തുവിടില്ലെന്നാണ് സർക്കാരിൻ്റെ തീരുമാനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി വി ശനിയാഴ്ച വിവരാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. റിപ്പോര്‍ട്ടര്‍ ടി വി പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാല്‍ ആണ് വിവരാവകാശ കമ്മീഷന് പരാതി നല്‍കിയത്. നിയമ തടസ്സമില്ലാത്ത സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി.

2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2017 ജൂലൈയിലാണ് ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടായിരുന്നു.

Related Posts

Leave a Reply