Kerala News

വിഴിഞ്ഞത്ത് സ്കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ കാലിൽ ടിപ്പര്‍ ലോറി കയറിയിറങ്ങി അപകടം

തിരുവനന്തപുരം: കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ച് മടങ്ങവെ യുവതിയുടെ സ്കൂട്ടർ മറിഞ്ഞ് അപകടം. റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ കാലിലൂടെ കരിങ്കല്ലുമായി വന്ന ടിപ്പർ ലോറി കയറിയിറങ്ങി. യുവതിക്ക് ഗുരുതര പരിക്കേറ്റു. കുട്ടി നേരയ പരിക്കുകളോടെ രക്ഷപ്പെട്ടു. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി സ്വദേശി രജ്ഞിത്തിന്റെ ഭാര്യ സിന്ധു റാണിക്കാണ് (37)  ഗുരുതര പരിക്കേറ്റത്. 

ഇന്ന് ഉച്ചയ്ക്ക് 12 മണിയാേടെ വിഴിഞ്ഞം ജംഗഷന് സമീപമാണ് അപകടമുണ്ടായത്. അഞ്ച് വയസുകാരനായ മകനെ ആശുപത്രിയിൽ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ സ്കൂട്ടർ നിയന്ത്രണം വിട്ട് കോവളത്ത് നിന്ന് തുറമുഖ നിർമ്മാണത്തിന് കരിം കല്ലുമായെത്തിയ ടിപ്പർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. 

ലോറിയുടെ പിൻ ചക്രങ്ങൾ യുവതിയുടെ കാലിൽ കൂടി കയറിയിറങ്ങി. കൂടെയുണ്ടായിരുന്ന കുട്ടി എതിർ ദിശയിലേക്ക് വീണതിനാൽ വലിയ അപകടം ഒഴിവായി. അരക്ക് താഴെ ഗുരുതരമായി പരിക്കേറ്റ സിന്ധു റാണിയെ  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

അതേസമയം, എടക്കുളം പാലത്തിന് സമീപം ബൈക്കപകടത്തിൽ ഒരാൾ മരിച്ചു. എടക്കുളം സ്വദേശി കരുവന്ത്ര വീട്ടിൽ കാർത്തികേയന്റെ മകൻ സാജ് റാം ആണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന ആക്റ്റീവ സ്കൂട്ടറും എതിരെ വന്നിരുന്ന എടക്കുളം സ്വദേശി തന്നെയായ പുളിയത്ത് വീട്ടിൽ കൃഷ്ണന്റെ മകൻ വിബീൻ ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും സാജ് റാം മരണപ്പെടുകയായിരുന്നു. വിബിൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കാട്ടൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

Related Posts

Leave a Reply