സുൽത്താൻബത്തേരി:വയനാട്ടിൽ നിരോധിത മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട രാസലഹരിയുമായി യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി. മണിപ്പൂർ ചുരചന്തപൂർ ചിങ്ലും കിം (27), കർണാടക, ഹാസ്സൻ സ്വദേശിയായ ഡി. അക്ഷയ്(34) എന്നിവരെയാണ് ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. നിയമാനുസൃത രേഖകളോ, മെഡിക്കൽ ഓഫിസറുടെ കുറിപ്പടിയോ ഇല്ലാതെ സ്പാസ്മോ പ്രോക്സി വോൺ പ്ലസ് ടാബ്ലറ്റ്സ് (SPASMO-PROXYVON PLUS TABLETS) ആണ് ഇവർ കൈവശം സൂക്ഷിച്ചിരുന്നത്.
ഇക്കഴിഞ്ഞ അഞ്ചാം തീയതി ഉച്ചയോടെയാണ് മുത്തങ്ങയിലെ തകരപ്പാടി പൊലീസ് ചെക്ക് പോസ്റ്റിൽ വെച്ച് ഇവർ പിടിയിലാകുന്നത്. KA-09 -MH- 5604 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരിൽ നിന്നും 19.32 ഗ്രാം ടാബ്ലറ്റ് ആണ് പിടിച്ചെടുത്തത്. ടാബ്ലറ്റ്സ് കൈവശം വയ്ക്കുന്നതിനുള്ള നിയമാനുസൃത രേഖകൾ ഇരുവർക്കും പൊലീസിൽ ഹാജരാക്കാൻ കഴിയാതെ വന്നു.
ഇതോടെയാണ് പൊലീസ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികാരികൾ പറഞ്ഞു. ഈ മരുന്ന് എവിടെ നിന്നാണ് ലഭിച്ചത്, എവിടേക്ക് ആണ് കൊണ്ടുപോകുന്നത് എന്ന കാര്യത്തിൽ ഉൾപ്പെടെഅന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.