എടപ്പാൾ: മലപ്പുറം എടപ്പാളിലെ സിഐടിയു ആക്രമണത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അറസ്റ്റിലായ സിഐടിയു പ്രവര്‍ത്തകരെ സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി. അപകടത്തിൽ പരിക്കേറ്റ ഫയാസ് ഷാജഹാൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
എടപ്പാള്‍ സ്വദേശികളായ സതീശൻ, അബീഷ്, ചന്ദ്രൻ, അയിലക്കാട് സ്വദേശി ഷാക്കിർ, ഉദിനിക്കര സ്വദേശി രാജു എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി പത്തരക്കുണ്ടായ ആക്രമണത്തില്‍ വെള്ളിയാഴ്ച്ച രാത്രിയിലാണ് ചങ്ങരംകുളം പൊലീസ് പത്ത് പേരെ പ്രതികളാക്കി കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റ് രേഖപ്പെടുത്തി ഉടൻ തന്നെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു. പൊലീസ് പ്രതികളെ സഹായിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവര്‍ത്തകര്‍ ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി.
അതേ സമയം തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിയാണ് പൊലീസ് പരിക്കേറ്റ ഫയാസ് ഷാജഹാന്റെ മൊഴി രേഖപ്പെടുത്തിയത്. പത്തില്‍ അധികം പേരുളള സംഘമാണ് ആക്രമിച്ചതെന്നായിരുന്നു യുവാവിന്റെ മൊഴി. സിഐടിയുക്കാര്‍ പിന്തുടര്‍ന്നപ്പോള്‍ പ്രാണരക്ഷാർത്ഥം അഞ്ചാം നിലയില്‍ നിന്ന് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ചാടിയപ്പോഴാണ് അപകടമുണ്ടായതെന്നുമാണ് ഫയാസ് നല്‍കിയ മൊഴി.
