മലക്കപ്പാറയിൽ ആദിവാസി മൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി. വീരൻകുടി ഊരിലെ മൂപ്പൻ വീരനാണ് മർദനമേറ്റത്. വാസയോഗ്യമല്ലാത്ത ഊരിലെ ഭൂമി ഉപേക്ഷിച്ച് വീരൻകുടി ഊരിലെ ആദിവാസികൾ മലക്കപ്പാറയ്ക്ക് സമീപം കുടിൽ കെട്ടി സമരം ആരംഭിച്ചിരുന്നു. താത്കാലികമായി മൂന്നു കുടിലുകളാണ് കെട്ടി താമസം തുടങ്ങിയത്.
ഴു കുടുംബങ്ങളെയും കുടിൽ കെട്ടാതിരിക്കാൻ വനം വകുപ്പ് ശ്രമം നടത്തിയിരുന്നു. ഇതിനിടെ സിപിഐഎം ഇവർക്ക് പിന്തുണയുമായി എത്തി കൊടികൾ നാട്ടിയിരുന്നു. ഇത് മാറ്റാൻ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കുടിലുകൾ ഉൾപ്പെടെ നീക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് ഊര് മൂപ്പന് മർദനമേറ്റത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന് മൂപ്പൻ വീരൻ ട്വന്റിഫോറിനോട് പറഞ്ഞു.
കുടിലുകൾ പൊളിച്ച് ശേഷം തന്നെ മർദ്ദിക്കുകയായിരുന്നെന്ന് മൂപ്പൻ പറഞ്ഞു. കുടിലുകൾ പൂർണമായും വനംവകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റി എന്നും വീരൻ പറഞ്ഞു. മൂപ്പനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
