Kerala News

നിപ വൈറസ്; വവ്വാലുകളെ പിടികൂടി ഇന്ന് പരിശോധനയ്ക്കയക്കും

കോഴിക്കോട്: നിപ ജാഗ്രത തുടരവെ നാലു പേരാണ് നിലവിൽ വൈറസ് ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. ആരുടെയും നില ഗുരുതരമല്ല. 83 പരിശോധനാ ഫലങ്ങൾ ഇതുവരെ നെഗറ്റീവായി. എങ്കിലും 21 ദിവസം ക്വാറൻ്റീനിൽ തുടരാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. 1,080 ആളുകളാണ് സമ്പർക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് കോർപ്പറേഷനിലെ 7 വാർഡുകളും ഫറോക്ക് നഗരസഭയും കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

നിപ ബാധിത മേഖലയിൽ നിന്ന് വവ്വാലുകളെ പിടികൂടി ഇന്ന് പരിശോധനയ്ക്കയക്കും. മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ പുരയിടത്തോട് ചേർന്ന വാഴത്തോട്ടത്തിൽ നിന്ന് വവ്വാലുകളെ പിടികൂടാനായി ഇന്നലെ വല വിരിച്ചിരുന്നു. രണ്ടു വവ്വാലുകൾ വലയിൽ കുടുങ്ങിയിരുന്നു. ഇവയിൽ വൈറസുണ്ടോ എന്ന് പരിശോധിക്കും. സമ്പർക്ക പട്ടികയിലുള്ളവരുടെ കൂടുതൽ പരിശോധനാ ഫലങ്ങളും ഇന്ന് പുറത്ത് വരും.

പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഒരാഴ്ചത്തേക്ക് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്, അടുത്ത ശനിയാഴ്ചവരെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ തീരുമാനിച്ചത്. പകരം ഓൺലൈൻ ക്ലാസ് നടത്തും.

Related Posts

Leave a Reply